കുണ്ടറ
കൊച്ചിയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ സര്‍ക്കാര്‍ റസ്റ്റ്ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടിക്കാനെത്തിയ പൊലീസിനു നേരെ വടിവാള്‍ ആക്രമണം. തുടര്‍ന്ന് പൊലീസ് നാല് റൗണ്ട് വെടിയുതിര്‍ത്തു. പ്രതികള്‍ കായലിൽ ചാടി രക്ഷപ്പെട്ടു. ശനി പുലര്‍ച്ചെ രണ്ടോടെ കുണ്ടറ പേരയം കരിക്കുഴിയിലാണ് സംഭവം.
ചെങ്ങന്നൂർ സ്വദേശി ലിജോ വർഗീസിനെ പത്തനംതിട്ട അടൂരിലെ സർക്കാർ റസ്റ്റ് ഹൗസിൽ എത്തിച്ച് മർദിച്ച കേസിലെ പ്രതികളായ പടപ്പക്കര പേരയം മാപ്പിളപ്പൊയ്കയിൽ ആന്റണി ദാസ് (ഉപ്പൻ,- 32), നിജോ പ്ലാസിഡ് (30) എന്നിവരെ പിടികൂടാനാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഐ വിപിൻ ദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ലിജിനെ കുണ്ടറ പൊലീസ് ഇൻഫോപാര്‍ക്ക് പൊലീസിനു കൈമാറിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. പൊലീസിനെ കണ്ട പ്രതികള്‍ വടിവാള്‍ വീശീ ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് നാലുതവണ വെടി ഉതിര്‍ത്തു. ഇതോടെ പ്രതികളായ ആന്റണി ദാസും ലിയോ പ്ലാസിഡും കായലില്‍ചാടി നീന്തി രക്ഷപ്പെട്ടു. കൂടുതൽ പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പന്ത്രണ്ടോളം കേസിൽ പ്രതിയായ ആന്റണി ദാസ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കഴിഞ്ഞ ഇരുപതിനാണ് പുറത്തിറങ്ങിയത്.
കുണ്ടറ എസ്എച്ച്ഒ രതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ശാസ്താംകോട്ട ഡിവൈഎസ്‌പി കുണ്ടറ സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..