പുനലൂർ
കൊല്ലം–- തിരുമംഗലം ദേശീയപാതയിൽ നിയന്ത്രണംവിട്ട ചരക്കുലോറി മറ്റൊരു ലോറിയിലും കാറിലും ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. കാർയാത്രികരായ ഉറുകുന്ന് അണ്ടൂർപച്ച അഞ്ജനത്തിൽ ശശികമാർ (53), ഭാര്യ അഞ്ജന(48), മകൻ ആരോമൽ (25), അഞ്ജനയുടെ അച്ഛൻ ഇടമൺ ആനപെട്ടകോങ്കൽ അജിത് ഭവനിൽ ജനാർദനൻ (72), ഭാര്യ കനകമ്മ (68), ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ രാവിലെ ഏഴിന് കോട്ടവാസൽ പള്ളിക്കു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് സിമന്റുമായി എത്തിയ ലോറി നിയന്ത്രണംവിട്ട് എതിരെവന്ന ലോറിയിലും കാറിലും ഇടിക്കുകയായിരുന്നു. ആര്യങ്കാവ് ക്ഷേത്രദർശനത്തിനു ശേഷം അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു കാർ യാത്രികർ. ഇടിയുടെ ആഘാതത്തിൽ മൺതിട്ടയിൽ ഇടിച്ചുകയറിയ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ ഇന്ധന ടാങ്ക് ഇളകി റോഡിൽ വീണു. എറെനേരം പരിശ്രമിച്ചാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം പുനലൂർ താലൂക്കാവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അഞ്ജന, ജനാർദനൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..