കൊല്ലം
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ റെക്കോഡ് വരുമാനം. ആകെ 92.5 ലക്ഷത്തിന്റെ വിറ്റുവരവാണ് ഉണ്ടായത്. 150 വാണിജ്യസ്‌റ്റാളുകളിൽ നിന്നായി 67.5 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ചെറുകിട സംരംഭങ്ങൾ, ട്രേഡിങ് സ്‌റ്റാളുകൾ, കൈത്തറി, നെയ്‌ത്തു സംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻഡ്‌ലൂം, ഖാദി സ്‌റ്റാളുകൾ എന്നിവിടങ്ങളിൽ ഏഴുദിവസം വിൽപ്പന പൊടിപൊടിച്ചു. കഴിഞ്ഞവർഷം വരുമാനം 44.2 ലക്ഷം രൂപയായിരുന്നുവെന്ന് ജില്ലാ വ്യവസായ ഓഫീസ് അധികൃതർ പറഞ്ഞു.
കുടുംബശ്രീയുടെ ആകെ വിറ്റുവരവ് 24,98,879 രൂപ ആണ്. ഏറ്റവും പുതുമയായത് കുടുംബശ്രീ ഒരുക്കിയ കഫെ, കുടുംബശ്രീ ഫുഡ് കോർട്ട് തന്നെ. കൊല്ലം, കണ്ണൂർ, കാസർകോട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിൽനിന്ന് 10 ഫുഡ് കൗണ്ടറുകളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്. 10 കൗണ്ടറുകളിലായി ആകെ വിറ്റുവരവ് 16,05,640 രൂപയാണ്. കൊല്ലം ജില്ലയിലെ തൃപ്തി യൂണിറ്റ് 3,12,520 രൂപയുമായി ഒന്നാം സ്ഥാനവും തലശ്ശേരി ധം ബിരിയാണി വിളമ്പിയ കണ്ണൂർ ജില്ലയിലെ വെണ്മ 2,27,920 രൂപയുമായി രണ്ടാം സ്ഥാനവും കാസർകോട് ജില്ലയിലെ കാന്താരീസ് യൂണിറ്റ് 1,83,240 രൂപയുമായി മൂന്നാം സ്ഥാനവും നേടി. ട്രാൻസ്‌ജെൻഡേഴ്‌സ് ഒരുക്കിയ ഫ്രഷ് ജ്യൂസുകൾക്കും ആവശ്യക്കാർ ഏറെ ആയിരുന്നു.
കൊമേഴ്‌സ്യൽ സ്റ്റാളുകളിൽ 10 യൂണിറ്റുകൾക്കായി 8,93,239 രൂപയുടെ വിൽപ്പന നടന്നു.
സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ 2022 ഏപ്രിൽ 25 മുതൽ മെയ് ഒന്നുവരെ സംഘടിപ്പിച്ച മേളയിൽ ആകെ വരുമാനം 19,24,255 രൂപയായിരുന്നു. അന്ന് ഫുഡ് കോർട്ടിൽ 11,78,740 രൂപയുടെ വിറ്റുവരവുണ്ടായി. കൊമേഴ്‌ഷ്യൽ സ്റ്റാളുകളിൽനിന്നും കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിൽ വരവ് 7,45,515 രൂപയും. ഇപ്പോൾ നടന്ന പ്രദർശന വിപണനമേളയിൽ അധികവരുമാനം ആകെ 5,74,264 രൂപയാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ വിമൽചന്ദ്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..