കൊട്ടാരക്കര
കല്ലട ജലസേചന പദ്ധതിയുടെ കൊട്ടാരക്കര പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ജലമൊഴുക്കാനുള്ള നടപടി തുടങ്ങി. ഉപകനാലിന്റെ തകരാർ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളാണ് തുടങ്ങിയത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി, മൈലം, കുളക്കട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ കനാലിലൂടെ വെള്ളമെത്തുക. ശനിയാഴ്‌ച മന്ത്രി കെ എൻ ബാലഗോപാൽ കൊട്ടാരക്കര ചെന്തറ വയൽഭാഗം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽനിന്നും വിവരങ്ങൾ മനസ്സിലാക്കി. ചെന്തറയിൽ സ്ഥാപിച്ചിരിക്കുന്ന കനാൽ ജലസംഭരണിക്ക് ചുറ്റിലും വെള്ളം കെട്ടികിടക്കുന്നതിനാൽ ചോർച്ച കൃത്യമായി നിർണയിക്കുവാൻ കഴിയുന്നില്ല. തുറന്നു വിടുന്ന വെള്ളം ചോരുകയും മർദം നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ നീർപ്പാലത്തിന്റെ ഭാഗമായ കിണറ്റിൽനിന്ന് ഉയർച്ചയിലേക്കുള്ള തുടർ കനാലിലേക്ക് വെള്ളമൊഴുകാത്തതുമാണ് പ്രശ്നം.
ഇതിന്റെ തകരാർ കണ്ടെത്തി പരിഹരിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്കായി നല്കാനും മന്ത്രി നിർദേശം നൽകി. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, കല്ലട ജലസേചന പദ്ധതി വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ ടെസിമോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ ടി സുരേഷ്, അസിസ്റ്റന്റ് എൻജിനിയർമാരായ ദേവി, ശിവപ്രസാദ്, ശ്രീകാന്ത്, വിഷ്ണു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി രവീന്ദ്രൻനായർ, ലോക്കൽ സെക്രട്ടറി ബി വേണുഗോപാൽ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..