കൊല്ലം
വേനൽ മഴയിലും കാറ്റിലും ജില്ലയിൽ 11 കോടിയുടെ നഷ്ടം. 364 ഹെക്ടറിലെ കൃഷി നശിച്ചു. ഏപ്രിൽ മുതലുള്ള കണക്കാണിത്. മെയ് ഒന്നുമുതൽ 26 വരെ 125.84ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 3.10കോടിയുടെ നാശനഷ്ടമുണ്ടായി. 3545 കർഷകർക്കാണ് നാശം നേരിട്ടത്.
കിഴക്കൻ മേഖലയായ ചടയമംഗലം, അഞ്ചൽ, ശാസ്‌താംകോട്ട എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിളകൾ നശിച്ചത്. ശാസ്‌താംകോട്ട ബ്ലോക്കിൽ 33.69 ഹെക്ടറിലെ കൃഷി നശിച്ചതു വഴി 10.2ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. അഞ്ചൽ ബ്ലോക്കിൽ 53.62ഹെക്ടറിലെ കൃഷിയാണ് നശിച്ചത്–- നഷ്ടം 7.8 ലക്ഷം. ചടയമംഗലത്ത് 10.13ഹെക്ടറിലെ വിളയും നശിച്ചു.
വൻ നാശമുണ്ടായത് വാഴക്കൃഷിയിലാണ്. 31,975 കുലച്ച വാഴയും 24,247കുലയ്ക്കാത്ത വാഴയും നശിച്ചു. കായ്‌ച്ച 43 തെങ്ങും കായ്‌ക്കാത്ത 48 തെങ്ങും 86 തൈത്തെങ്ങും നശിച്ചു. 390 വെട്ടുന്ന റബർ, വെട്ടാത്തത് 36. 20വീതം കായ്‌ച്ചതും കായ്‌ക്കാത്തതുമായ അടയ്‌ക്കാമരവും നശിച്ചു. 5.4ഹെക്ടറിലെ പച്ചക്കറി, 0.74ഹെക്ടറിലെ വെറ്റില, 17.44ഹെക്ടറിലെ മരച്ചീനി, 1.2ഹെക്ടറിലെ കിഴങ്ങ് വർഗങ്ങൾ എന്നിവയും നശിച്ചതിൽ ഉൾപ്പെടുന്നു.
ജനുവരി ഒന്നുമുതൽ ഏപ്രിൽ 20വരെയുള്ള കടുത്ത വേനലിൽ ജില്ലയിൽ 14.14 ഹെക്ടറിലെ കൃഷിനശിച്ചിരുന്നു. 54.36ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..