കൊല്ലം
എൻഡിഎയും ബിജെപിയും എവിടെയെന്ന് വ്യക്തമല്ലെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് സ്വയം സ്ഥാനാർഥിയായി ഇറങ്ങിയതായി ആക്ഷേപം. ബി ബി ഗോപകുമാറാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ ചാത്തന്നൂരിൽ രഹസ്യ വോട്ടുപിടിത്തം ആരംഭിച്ചിട്ടുള്ളത്.
ജില്ലാ കമ്മിറ്റി ഓഫീസിൽ പോലും പ്രസിഡന്റ് എത്താറില്ലെന്ന് പ്രവർത്തകർതശന്ന പറയുന്നു. വല്ലപ്പോഴും വന്നാലായി. പകരം ആർക്കും ചുമതലയും നൽകിയിട്ടില്ലത്രെ. ഇതിനെതിരെ മുൻ ഭാരവാഹികൾ ഒറ്റയ്‌ക്കും കൂട്ടായും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. എന്തെങ്കിലും ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലല്ല പരാതി നൽകിയത്. കുറെനാളായി ജില്ലയിൽ ബിജെപിയിൽ അമർഷം പുകയുകയാണ്. പാർടിയെ നയിക്കാൻ താൽപ്പര്യമില്ലാത്ത ജില്ലാ പ്രസിഡന്റിന് തെരഞ്ഞെടുപ്പു മാത്രമാണ് ലക്ഷ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് കുത്തനെ ബിജെപിയിലേക്ക് പോയതിനാൽ ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ബി ബി ഗോപകുമാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതാണ് ഇക്കുറി സഹപ്രവർത്തകരെയും പാർടിയെത്തന്നെയും പാതിവഴിയിലാക്കി ഗോപകുമാർ മുൻകൂട്ടി ചാത്തന്നൂരിൽ തമ്പടിക്കുന്നത്. എന്നാൽ, സാഹചര്യം മാറിയതും നിരാശരായ പ്രവർത്തകരും ഗോപകുമാറിന് ഭീഷണിയാണ്. ജില്ലയിൽ എൻഡിഎ സംവിധാനം എന്നൊന്നില്ല. എല്ലാം ബിജെപിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..