പുനലൂർ
ജില്ലയിലെ റബർ കർഷകരുടെയും തോട്ടംതൊഴിലാളികളുടെയും സംയുക്ത കൺവൻഷൻ പുനലൂരിൽ നടന്നു. കേരള കർഷകസംഘവും ജില്ലാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച കൺവൻഷൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ബിജു അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം വി എസ് സതീഷ് സ്വാഗതം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ ഫലമായി റബർ അടക്കമുള്ള തോട്ടംമേഖല ഗുരുതര പ്രതിസന്ധിയിലാണ്. ഉൽപ്പാദനച്ചെലവ് അനിയന്ത്രിതമായി വർധിക്കുകയും വില ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് ചെറുകിട റബർ കർഷകരുടെയും തോട്ടംതൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് ജില്ലാ കൺവൻഷൻ ചേർന്നത്. കേന്ദ്രനയങ്ങൾക്കെതിരായ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചെറുകിട റബർ കർഷകരും തോട്ടംതൊഴിലാളികളും റബർ വ്യാപാരികളും ഉൾപ്പെടെ 25,000പേർ പങ്കെടുക്കുന്ന വിപുലമായ കൺവൻഷൻ ഡിസംബറിൽ കോട്ടയത്തുചേരും. ഇതിനായി ജില്ലയിൽനിന്ന് രണ്ടായിരംപേരെ പങ്കെടുപ്പിക്കാനും ഡിസംബർ പത്തിനകം പഞ്ചായത്തുതല കൺവൻഷൻ ചേരാനും തീരുമാനിച്ചു.
ഇതിന്റെ പ്രവർത്തനങ്ങൾക്കായി എസ് ബിജു ചെയർമാനും അഡ്വ. ബിജു കെ മാത്യൂ കൺവീനറുമായ 101 അംഗ സമരസമിതിയെ തെരഞ്ഞെടുത്തു.
യോഗത്തിൽ റബർ വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി രാജൻബാബു, കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം അസീന മനാഫ്, ടൈറ്റസ് സെബാസ്റ്റ്യൻ, ആർ പ്രദീപ് എന്നിവർ സംസാരിച്ചു. ജിജി കെ ബാബു നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..