അഞ്ചാലുംമൂട്
മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ ആശാവർക്കർക്ക് വളർത്തുനായയുടെ കടിയേറ്റു. പനയം പഞ്ചായത്തിലെ പെരുമൺ വാർഡിലെ ആശാവർക്കർ മംഗളം ജോയിയുടെ കൈക്കാണ് നായയുടെ കടിയേറ്റത്. മംഗളം ജോയിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വ പകൽ 12.30നായിരുന്നു സംഭവം.
പെരുമൺ എൻജിനിയറിങ് കോളേജ് പിതൃസ്മൃതിയിൽ ശശിധരന്റെ വീട്ടിലെ വളർത്തുനായയാണ് ആശാവർക്കറെ കടിച്ചത്. ആശാവർക്കർമാരായ ആശ, ജയകുമാരി, സുജമോൾ എന്നിവർക്കൊപ്പം വീട്ടിലേക്ക് കയറുന്നതിനിടെ നായ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കടിയേറ്റ കൈയിൽനിന്ന് തഴെവീണ ബാഗ് കടിച്ചു കുടയുന്നതിനിടെ കൂടെയുള്ളവർ മംഗളം ജോയിയെ ഗേറ്റിനു പുറത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. രണ്ടു വലിയ നായകളെയാണ് പുരയിടത്തിൽ തുറന്നുവിട്ടിരുന്നത്. കടിയേറ്റ യുവതിയെ വീട്ടിലുണ്ടായിരുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാനോ സഹായിക്കാനോ വീട്ടുകാർ തയ്യാറായില്ലെന്നും ആശാവർക്കർമാർ പറഞ്ഞു. സമീപത്തെ വീട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചത്. ടീമുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനം നടത്തുന്ന ആശാവർക്കർമാർ കൂട്ടമായി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..