കൊല്ലം
കൊല്ലം ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസ്സുകാരൻ ഉൾപ്പെടെ അഞ്ചംഗം കുടുംബത്തെ സാഹസികമായി രക്ഷിച്ച ലൈഫ് ഗാർഡുമാർക്ക് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഭിനന്ദനം. എം കെ പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ സതീഷ് എന്നിവരെയാണ് തിങ്കളാഴ്ച മന്ത്രി വീഡിയോകോളിലൂടെ വിളിച്ച് അഭിനന്ദിച്ചത്. ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം മന്ത്രി പങ്കുവയ്ക്കുകയും ചെയ്തു.
രാവിലെ പത്തിന് സതീഷിന്റെ ഫോണിലേക്കാണ് മന്ത്രിയുടെ വീഡിയോ കോൾ എത്തിയത്. ബീച്ചിലെ ലൈഫ് ഗാർഡ് റൂമിൽനിന്ന് മൂവരും മന്ത്രിയോട് സംസാരിച്ചു. ലൈഫ് ഗാർഡുമാരുടേത് മാതൃകാ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. സംസാരം അഞ്ചു മിനിറ്റോളം നീണ്ടു. 35 വർഷമായി ജോലിചെയ്യുന്ന തങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും ഇത് പരിഹരിക്കണമെന്നും ലൈഫ് ഗാർഡുമാർ ശ്രദ്ധയിൽപ്പെടുത്തി. പരിശോധിച്ച് വേണ്ടരീതിയിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിൽ സന്തോഷമുണ്ടെന്നും മറക്കാനാകാത്ത നിമിഷമാണെന്നും ലൈഫ് ഗാർഡുമാർ പറഞ്ഞു.
22നാണ് ബീച്ചിൽ അച്ഛനും അമ്മയും അഞ്ച്, എട്ട്, 16 വയസ്സുകാരായ മൂന്ന് ആൺകുട്ടികളും തിരയിൽപ്പെട്ടത്. കടലിൽനിന്ന് പത്ത് മീറ്ററോളം അകലെയാണ് നിന്നിരുന്നതെങ്കിലും പെട്ടന്ന് അടിച്ചുകയറിയ തിരയിൽ പെട്ടുപോകുകയായിരുന്നു. നൂറു മീറ്റർ അകലെയായിരുന്നു ലൈഫ് ഗാർഡ് സംഘം പൊടുന്നനെ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പൊന്നപ്പൻ രക്ഷാപ്രവർത്തനം നടത്തി തിരികെ വരുന്നതിനിടെ തിരയിൽപ്പെട്ടു. അദ്ദേഹത്തെ സഹപ്രവർത്തകർ രക്ഷിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..