കൊട്ടാരക്കര
പുതുതായി കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ നിയമങ്ങളും ലേബർകോഡും തൊഴിലാളി വിരുദ്ധമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ‘ഇന്ത്യൻ തൊഴിലിടങ്ങളും സ്ത്രീ സ്വാതന്ത്ര്യവും’ വിഷയത്തിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. നരേന്ദ്രമോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതുകയാണ്. പ്രവർത്തിസമയം 12 മണിക്കൂർ ആക്കുന്നത് കൂടുതൽ ബാധിക്കുന്നത് വനിതാ ജീവനക്കാരെയാണ്. ശാരീരിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ അവർ അനുഭവിക്കുന്നു. കേരളത്തിലൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ കൂടുകയാണ്. ഇതിനെല്ലാമെതിരെ ശക്തമായി പ്രതിഷേധമുയരണമെന്നും സി എസ് സുജാത പറഞ്ഞു.
കെസിഇയു ജില്ലാ പ്രസിഡന്റ് പി ശൈലജകുമാരി അധ്യക്ഷയായി. യൂണിയൻ വനിതാ സബ് കമ്മിറ്റി കൺവീനർ ആർ വർഷ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പി സുമലാൽ, യൂണിയൻ ജില്ലാ സെക്രട്ടറി എം എസ് ശ്രീകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിഅംഗം മീര എസ് മോഹൻ, കെസിഇയു ജില്ലാ വൈസ് പ്രസിഡന്റ് ബി മിനികുമാരി, ഏരിയ പ്രസിഡന്റ് സിന്ധുകുമാരി എന്നിവർ സംസാരിച്ചു. ഒക്ടോബർ ഏഴിനും എട്ടിനും പാരിപ്പള്ളിയിലാണ് ജില്ലാ സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..