പത്തനാപുരം
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിന് പത്തനാപുരത്ത് ജോബി ആൻഡ്രൂസ് നഗറിൽ (ക്രൗൺ ഓഡിറ്റോറിയം) ആവേശത്തുടക്കം. സമ്മേളന നഗരിയിൽ കൊടിമരം, പതാക, ദീപശിഖ ജാഥകൾ സംഗമിച്ചു. കനത്ത മഴയിലും ആവേശ മുദ്രാവാക്യങ്ങളോടെ നൂറുകണക്കിന് വിദ്യാർഥികൾ ജാഥയിൽ അണിചേർന്നു. ചൊവ്വാഴ്ച രാവിലെ സമ്മേളന നഗരിയിൽ പതാക ഉയരും.
കൊടിമരം രക്തസാക്ഷി അജയപ്രസാദ് സ്മാരകമന്ദിരത്തിൽനിന്ന് കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി മുസാഫിർ സുരേഷിന്റെ നേതൃത്വത്തിലും പതാക ചവറയിലെ ശ്രീകുമാർ സ്മൃതികുടീരത്തിൽനിന്ന് ചവറ ഏരിയ സെക്രട്ടറി മനുമോഹന്റെ നേതൃത്വത്തിലും ദീപശിഖ കുന്നിക്കോട്ടുനിന്ന് ഏരിയ സെക്രട്ടറി ഷിലിന്റെ നേതൃത്വത്തിലുമാണ് എത്തിച്ചത്.
കൊടിമര ജാഥ കാപ്പക്‌സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് സുധീന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഇബ്നു ആരിഫ് സ്വാഗതം പറഞ്ഞു. പതാക ജാഥ മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ഉദ്ഘാടനംചെയ്തു. എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് ശ്രീരാജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അനന്തു സ്വാഗതം പറഞ്ഞു. ദീപശിഖാ ജാഥ കുന്നിക്കോട്ട് കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീലക്ഷ്‌മി അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം അൻവർഷ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി മുഹമ്മദ് അസ്‌ലം, സുഹാന സിറാജ് എന്നിവർ സംസാരിച്ചു.
പതാക സ്വാഗതസംഘം ചെയർമാൻ എൻ ജഗദീശനും ദീപശിഖ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി അജയകുമാറും കൊടിമരം ജില്ലാ പഞ്ചായത്ത് അംഗം പി അനന്ദുവും ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം ചൊവ്വ രാവിലെ പത്തിന് എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്യും. 18 ഏരിയകളിൽനിന്ന് 403 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ബുധനാഴ്ച അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..