കൊല്ലം
‘അന്നക്കിളി നീയെന്നിലെ വർണക്കനവേറി വന്നു...’ ഒന്നരപ്പതിറ്റാണ്ട് മുമ്പ് മലയാളിയുടെ കാതിൽ അലയടിച്ച, യുവതലമുറ ആഘോഷമാക്കിയ പാട്ട് അതേ സ്വരത്തിൽ സോപാനം ഓഡിറ്റോറിയത്തിൽനിന്ന് ഉയർന്നു. പാട്ടുകാരനെ കണ്ടപ്പോഴും പാട്ട് തുടങ്ങിയപ്പോഴും സദസ്സിൽനിന്ന് ഉയർന്നത് നിലയ്‌ക്കാത്ത ആരവങ്ങളും കൈയടിയും. പാട്ടിനൊപ്പം ആടിയും പാടിയും സദസ്സ് ഒന്നടങ്കം ഇളകിമറിഞ്ഞു. അടിപൊളി പാട്ടുകളുടെ ഹിറ്റ്‌മേക്കർ ജാസി ഗിഫ്റ്റിന്റെ ഗാനമേളയാണ് കൊല്ലത്തിന്റെ സായംസന്ധ്യയെ ഉത്സവാന്തരീക്ഷത്തിലാക്കിയത്. പാട്ടിനൊപ്പം മികവുറ്റ ലൈറ്റ് സംവിധാനവുമായപ്പോൾ വേദിയും കൂടുതൽ ആകർഷകമായി.യൂണിവേഴ്സിറ്റി കോളേജിൽ സംസ്കാരയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ദേശാഭിമാനിയുമായി തുടങ്ങിയ ബന്ധത്തിന്റെ അനുഭവങ്ങൾ സദസ്സിനോട് പങ്കുവച്ച ജാസി ഗിഫ്റ്റ് ദേശാഭിമാനിക്കായി രചിച്ച ‘വീണ തൂവെള്ള’ എന്ന ഗാനത്തോടെയാണ് ഗാനമേള ആരംഭിച്ചത്. സമീപകാലത്ത് നവമാധ്യമങ്ങളിലൂടെ വൈറലായ ജാസി ഗിഫ്റ്റിന്റെ തെമ്മാടിക്കാറ്റ്, അന്നക്കിളി, ആദ്യ ഹിറ്റ് ഗാനമായ ലജ്ജാവതിയെ തുടങ്ങിയ ഗാനങ്ങൾ സദസ്സിന്റെ അഭ്യർഥന മാനിച്ച് വേദിയിൽ പാടി. കാതോട് കാതോരം ചിത്രത്തിലെ ദേവദൂതർ പാടി, അന്യനിലെ അണ്ടൻ കാക്ക, പുഷ്പയിലെ ഒ അന്റാ, കടുവയിലെ പാലാപ്പള്ളി തുടങ്ങിയ ഗാനങ്ങളും ആസ്വാദകരെ ഇളക്കിമറിച്ചു. കെപിഎസിയുടെ ബലികുടീരങ്ങളെ എന്ന ഗാനത്തോടെ ഗാനമേളയ്‌ക്ക് സമാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..