കൊല്ലം
ആര്യങ്കാവ് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റിൽനിന്ന് കണക്കിൽപ്പെടാത്ത 25,120രൂപ വിജിലൻസ് പിടികൂടി. ലോഡുമായി വരുന്ന ലോറി ഡ്രൈവർമാർ, ശബരിമല തീർഥാടകർ എന്നിവരുടെ വാഹനങ്ങളിൽനിന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏജന്റുമാർ വഴി പണപ്പിരിവ് നടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കൊല്ലം വിജിലൻസ് വ്യാഴം പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് പണം പിടികൂടിയത്. ചെക്ക്പോസ്റ്റിലെ ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആര്യങ്കാവ് സ്വദേശിയായ ഏജന്റ് പണപ്പിരിവ് നടത്തുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് 23,020 രൂപയും ചെക്ക്പോസ്റ്റ് ഓഫീസിൽനിന്ന് കണക്കിൽപ്പെടാത്ത 2100 രൂപയും ഉൾപ്പെടെ 25,120രൂപ കണ്ടത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പണപ്പിരിവ് നടത്തുന്നതെന്ന് ഏജന്റ് മൊഴിനൽകി. പട്ടാഴി തെക്ക് കൃഷി ഓഫീസർ സുനിൽ വർഗീസിന്റെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ കൊല്ലം വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർമാരായ ടി ബിജു, വി ജോഷി, ഉദ്യോഗസ്ഥരായ സുനിൽകുമാർ, ഷാഫി, വി സുനിൽ, ദേവപാൽ, കബീർ എന്നിവർ പങ്കെടുത്തു. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ 9447582422, 0474 2795092 നമ്പരുകളിലോ ടോൾ ഫ്രീ നമ്പരായ 1064ലോ അറിയിക്കണമെന്ന് വിജിലൻസ് ഡിവൈഎസ്‌പി എസ് സജാദ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..