കരുനാഗപ്പള്ളി
രമണനും ഭാര്യ പത്മിനിയും വീണ്ടുമൊന്നുകൂടി പഠിക്കാൻ തീരുമാനിച്ചു. റിസൽട്ട് വന്നപ്പോൾ രണ്ടുപേർക്കും പന്ത്രണ്ടാം ക്ലാസിൽ ഉയർന്നവിജയം. തോറ്റത് ഇരുവരുടെയും പ്രായവും. അപകടത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളും അതിജീവിച്ചാണ് എഴുപത്തിരണ്ടാം വയസ്സിൽ ഓച്ചിറ ചങ്ങൻകുളങ്ങര കൗസ്തുഭത്തിൽ രമണനും അറുപതാം വയസ്സിൽ ഭാര്യ പത്മിനിയും ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ വിജയം കുറിച്ചത്. ഓച്ചിറ ബ്ലോക്കിന്റെ കീഴിൽ ഓച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ഇരുവരും പന്ത്രണ്ടാം തരം തുല്യതാ കോഴ്സ് വിജയിച്ചത്.
രമണൻ പതിനേഴാമത്തെ വയസ്സിൽ വിദ്യാഭ്യാസം നിർത്തി പട്ടാളത്തിൽ ജോലിചെയ്തു. പിന്നീട് ഗൾഫിലും ജോലിചെയ്തതിനു ശേഷം നാട്ടിലെത്തി വിശ്രമജീവിതം നയിക്കുമ്പോഴാണ് പഠനം തുടരാൻ തീരുമാനിച്ചത്. കൂട്ടായി ഭാര്യ പത്മിനിയും എത്തി. രണ്ടാം വർഷ പരീക്ഷയ്ക്ക് രണ്ടുമാസം മാത്രമുള്ളപ്പോൾ രമണനും ഭാര്യയും റോഡപകടത്തിൽപ്പെട്ടു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ആയതോടെ പഠനം മുടങ്ങിയല്ലോ എന്ന വിഷമമായിരുന്നു ഇരുവർക്കും. എന്നാൽ, ഓച്ചിറ എച്ച്എസ്എസിലെ സെക്ട്രൽ കോ–-- ഓർഡിനേറ്ററായ ശ്രീലേഖയും അധ്യാപകനായ ശിവകുമാറും മറ്റ് അധ്യാപകരും പിന്തുണയുമായി ഒപ്പം നിന്നു. ആരോഗ്യം വീണ്ടെടുത്ത് ഇരുവരും വീണ്ടും ക്ലാസിൽ എത്തുകയും ഉന്നതവിജയം കരസ്ഥമാക്കുകയുമായിരുന്നു. മക്കൾ: പ്രിൻസ്, പ്രയങ്ക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..