കൊട്ടാരക്കര
കാർഷികമേഖലയുടെ അഭിവൃദ്ധിക്കും പരമ്പരാഗത കൈ ത്തൊഴിലുകളുടെ പുനരുജ്ജീവനത്തിനും മുൻതൂക്കം നൽകി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 42,94,99,200 രൂപ വരവും 42, 92, 53,900 രൂപ ചെലവും 2, 81, 300 രൂച മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എം ലീലാമ്മ അവതരിപ്പിച്ചത്.
പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രോത്സാഹനത്തിനായി 18 ലക്ഷം വകയിരുത്തി. പഴം സംസ്കരണ യൂണിറ്റ്, ഇടവിളക്കൃഷി, പച്ചക്കറി വിത്തുകളുടേയും തൈകളുടേയും വിതരണം തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്ക് സബ്സിഡിയിനത്തിൽ 48 ലക്ഷം രൂപയും ഗോരക്ഷാ ക്ലിനിക്ക് പദ്ധതിക്ക് എട്ടു ലക്ഷവും അനുവദിച്ചു.
പിഎംഎവൈ, ലൈഫ് ഭവന പദ്ധതികൾക്കായി ഒരു കോടി രൂപയും പട്ടികജാതി മേഖലയിൽ ഭവനനിർമാണം, വിദ്യാർഥികൾക്ക് പഠനമുറി, നൈപുണ്യ പരിശീലനം, പ്രീ മെട്രിക് ഹോസ്റ്റൽ സൗകര്യം വർധിപ്പിക്കൽ തുടങ്ങിയവയ്ക്ക് 1.21 കോടിയും വകയിരുത്തി. റോഡുകളുടെ വികസനത്തിനായി അനുവദിച്ചത് 93.22 ലക്ഷം രൂപയാണ്. ആരോഗ്യമേഖലയിൽ ജീവിതശൈലി രോഗപരിശോധനയും ചികിത്സയും, സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതി, മരുന്ന് വാങ്ങൽ എന്നിവയ്ക്കായി 63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓടകൾ, ടോയ്‍ലെറ്റ് കോംപ്ലക്സ്, ശ്മശാനം എന്നിവയുടെ നിർമാണത്തിനും കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കലിനുമായി 64.83 ലക്ഷം രൂപ വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് പ്രശോഭ, ജെസി റോയി, വി കെ ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പൻ, സജിനി ഭദ്രൻ, സെക്രട്ടറി ആർ ദിനിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..