കൊല്ലം
ആശങ്ക ഉയർത്തി ജില്ലയിലെ പ്രതിദിന കോവിഡ് കേസുകൾ. പരിശോധനകളുടെ എണ്ണം വർധിക്കാതെ തന്നെ പ്രതിദിന ടിപിആർ ഉയരുന്നു. നിലവിൽ 958 രോഗികളാണ് ഉള്ളത്. 15.22 ശതമാനത്തിന് മുകളിലാണു ശരാശരി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). പരിശോധന കുറവായിരുന്ന ഞായറാഴ്‌ച 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആർ 14.39 ശതമാനം. ജില്ലാ ആശുപത്രി, വിക്‌ടോറിയ ആശുപത്രി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്കാശുപത്രികൾ എന്നിവയ്‌ക്ക് പുറമെ നീണ്ടകര താലൂക്കാശുപത്രിയിലും സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങി.
കുടാതെ മയ്യനാട്, നെടുങ്ങോലം, നെടുമ്പന ആശുപത്രികളിലും സെന്റർ തുറക്കാൻ എല്ലാ സജ്ജീകരണവും ഒരുക്കിക്കഴിഞ്ഞു. കേസുകൾ കൂടിയാൽ വാളകം മേഴ്‌സി ഹോസ്‌പിറ്റൽ, വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രി, തഴവ അഭയകേന്ദ്രം എന്നിവിടങ്ങളിൽ സെന്റർ തുടങ്ങുന്നതിനും തീരുമാനിച്ചു.
കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി പിഎച്ച് സെന്ററുകളിൽ ഉൾപ്പെടെ ആന്റിജൻ, ആർടിപിസിആർ ടെസ്‌റ്റുകൾക്ക് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് ഒന്നാം ഡോസ് വാക്സീൻ 99 ശതമാനം പൂർത്തിയായി. രണ്ടാം ഡോസ് ഇതുവരെ 86 ശതമാനം പേർക്കാണു നൽകിയത്.15 –18 പ്രായമുള്ളവർക്കുള്ള ഒന്നാം ഡോസ് 93 ശതമാനം പൂർത്തിയായി. 12 –- 14 വയസ്സുള്ള 53495 കുട്ടികൾക്കും വാക്‌സിൻ വിതരണംചെയ്‌തു. കുട്ടികളിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..