കൊല്ലം
ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണത്തിലൂടെ കർഷകർക്ക് 99.43ലക്ഷം രൂപ നൽകി. ഡിസംബർ മുതൽ ജനുവരി വരെയുള്ള ഒന്നാംവിളയിൽനിന്ന് 53ലക്ഷം കിലോ നെല്ലാണ് സംഭരിച്ചത്. 145 കർഷകർക്ക് പ്രയോജനം ലഭിച്ചു. രണ്ടുപേർക്ക് മാത്രമാണ് തുക നൽകാനുള്ളത്.
ഉമ, മനുരത്ന, ജ്യോതി തുടങ്ങിയ ഇനമാണ് ഒന്നാംവിളയിൽ സംഭരിച്ചത്. ഇതിൽ ഉമ ഇനം നെല്ലാണ് ഏറെയും. തൃക്കോവിൽവട്ടം ഭൂതനാഥ പാടശേഖര സമിതിയാണ് ഏറ്റവും കൂടുതൽ നെല്ല് കൈമാറിയത്–- 1,09,303 കിലോ. ചാത്തന്നൂർ, മൈനാഗപ്പള്ളി മേഖലകളിൽനിന്നാണ് ജില്ലയിൽ ആകെയുള്ളതിന്റെ 80 ശതമാനം നെല്ലും സംഭരിച്ചത്. പാടശേഖരസമിതിയും വ്യക്തികളും പ്രത്യേകം കൃഷിചെയ്യുന്ന പാടങ്ങളിൽനിന്നുള്ള നെല്ലാണിത്. കിലോയ്‌ക്ക് 28.32രൂപ നിരക്കിലായിരുന്നു സംഭരണം. രാജ്യത്ത് സംഭരണവില ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനമാണ് കേരളം.
രണ്ടാംവിള കൃഷിയുടെ സംഭരണത്തിനും ജില്ലയിൽ തുടക്കമായി. സമിതികൾക്ക് 25ഏക്കർ വരെയും വ്യക്തികൾക്ക് അഞ്ചേക്കർ വരെയും രജിസ്റ്റർചെയ്യാം. നിലവിൽ കൃഷിഭവന്റെ അനുമതി ലഭിച്ച 26പാടങ്ങളിൽനിന്നുള്ള നെല്ലാണ് സംഭരിച്ച് തുടങ്ങിയത്. ജില്ലയിൽനിന്ന് സംഭരിക്കുന്ന നെല്ലിൽ ഏറെയും എറണാകുളത്തെ സ്വകാര്യ റൈസ് മില്ല് വഴിയാണ് അരിയാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..