അഞ്ചൽ
പെട്രോൾ പമ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രധാന പ്രതിയെ ചടയമംഗലം പൊലീസ് അറസ്റ്റ്‌ചെയ്‌തു. ഏറം ചോതി കൺസ്‌ട്രക്‌ഷൻ ഉടമ സാജൻ (40)ആണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ഒക്‌ടോബർ 11ന് രാത്രി ഏഴിന് ആയൂർ പെരിങ്ങള്ളൂർ പെട്രോൾ പമ്പിൽ കാറിൽ എത്തിയ സാജനും ബൈക്കിൽ എത്തിയ സിദ്ദിഖും തമ്മിൽ പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ആദ്യം വന്നത് ഞങ്ങളാണെന്നു പറഞ്ഞായിരുന്നു തർക്കം. തുടർന്ന്, സിദ്ധിഖ് സാജനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇരുകൂട്ടരും പിരിഞ്ഞുപോകുകയുംചെയ്‌തു. പിന്നീട്, സാജൻ കൂട്ടാളികളുമായി സിദ്ദിഖിനെ പിന്തുടർന്ന് ആയൂരിലെ ബാറിനു സമീപം വാളുകൊണ്ട് വെട്ടുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. പൊലീസ് കൈകാണിച്ചിട്ടും നിർത്താതെപോയ കാർ കരവാളൂർ ഭാഗത്തുനിന്ന് പിന്തുടർന്ന് പിടികൂടി. സാജന്റെ കൂട്ടാളികളായ സജിൻ, ഹേമന്ത് എന്നിവരെ അഞ്ചൽ കൈപ്പള്ളിമുക്കിനു സമീപത്തുനിന്ന് പിടികൂടി. സാജനെ കോടതി റിമാൻഡ്‌ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..