ചവറ
വ്യത്യസ്‌ത ഇടങ്ങളിൽ ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. തേവലക്കര അയ്യന്‍കോയിക്കല്‍ ക്ഷേത്രത്തിനു സമീപവും പന്മന ചാമ്പക്കടവിനു സമീപവുമായിരുന്നു അപകടം. പന്മന പുത്തന്‍ ചന്ത പുതുവീട്ടില്‍ തെക്കതില്‍ സുനില്‍ ജയിനും (48), പന്മന നെറ്റിയാട് ഉളളിരിപ്പില്‍ ഹാരിസി (40) നുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തേവലക്കര കോയിവിള അയ്യന്‍കോയിക്കല്‍ ക്ഷേത്രത്തിന് സമീപം ലോറിയില്‍നിന്ന് മണ്ണിറക്കിയതിനു ശേഷം ഓട്ടോമാറ്റിക് ബോഡി താഴേക്ക് വരുന്നതിനിടയില്‍ പകുതിയിൽ നിശ്ചലമായി. ഇത് പരിശോധിക്കാനായി അടുത്തേക്കുചെന്ന സുനില്‍ ജയിന്റെ ശരീരത്തിലേക്ക് ലോറിയുടെ ബോഡി വീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബോഡി ഉയര്‍ത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. താടിയെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റ സുനില്‍ ജയിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാമ്പക്കടവിന് സമീപം താഴ്ചയിലേക്ക് ടിപ്പര്‍ മറിഞ്ഞാണ് ഹാരീസിന് പരിക്കേറ്റത്. ഉടന്‍ സമീപത്ത് നിന്നവര്‍ ചവറ അഗ്നിരക്ഷാ നിലയത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍,ഫയര്‍ ഓഫീസര്‍ ഷിഹാബുദീന്‍, ടിജു, മിഥുന്‍, മണികണ്ഠന്‍ എന്നിവരെത്തി ലോറിയുടെ ഡോര്‍ അറുത്തുമാറ്റി ഹാരീസിനെ രക്ഷപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..