കൊട്ടാരക്കര
നെല്ലിക്കുന്നത്ത് തോട്ടിൽവീണ് കാണാതായ മൂന്നു വയസ്സുകാരനായ നാടോടിബാലൻ
രാഹുലിന്റെ മൃതദേഹം കണ്ടെത്തി. തിങ്കൾ രാവിലെയാണ് ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കുന്നത്ത് തമ്പടിച്ചിരുന്ന മൈസൂരു സ്വദേശികളായ വിജയന്റെയും ചിങ്കുവിന്റെയും മകനാണ്. വെള്ളിയാഴ്‌ച രാത്രി 10നാണ് രാഹുലിനെ കാണാതായത്.
തോട്ടിലേക്ക് നടന്നടുക്കുന്ന ദൃശ്യങ്ങൾ സമീപത്തെ കടകളിലെ സിസിടിവിയിൽനിന്നു പൊലീസിനു ലഭിച്ചിരുന്നു. രണ്ടുദിവസം പെയ്ത കനത്ത മഴയെ അവഗണിച്ച് അഗ്നിരക്ഷാസേനയും പൊലീസും സ്കൂബാ ടീമും നാട്ടുകാരും രാത്രിയും പകലുമായി വ്യാപകമായ തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കൾ രാവിലെ എട്ടിന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കുന്നത്ത് എത്തിയ 15 അംഗങ്ങളുള്ള നാടോടി സംഘം മൂന്നു കടത്തിണ്ണയിലായി കഴിയുകയായിരുന്നു. ഇതിലൊരു സംഘത്തിലെ കുട്ടിയായിരുന്നു രാഹുൽ. മൃതദേഹം കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..