പുനലൂര്‍
കോവിഡ് വ്യാപനംമൂലം നിർത്തലാക്കിയ കൊല്ലം –-പുനലൂർ പാസഞ്ചര്‍ മെമു സർവീസായി പുനഃസ്ഥാപിക്കുന്നു. ജൂണ്‍ ആദ്യവാരം സര്‍വീസ് തുടങ്ങാനാണ് റെയില്‍വേ ആലോചിക്കുന്നത്. മെമു സർവീസിന്റെ സമയക്രമീകരണവും സ്റ്റോപ്പുകളുടെ വിശദവിവരവും റെയിൽവേ പ്രഖ്യാപിച്ചു. 31-നുള്ളില്‍ വൈദ്യുതീകരണത്തിന്റെ അന്തിമജോലികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ആദ്യമായാണ് ഈ റൂട്ടിൽ മെമു സർവീസ് അനുവദിക്കുന്നത്. ജീവനക്കാർ, വിദ്യാർഥികൾ, രോഗികൾ അടക്കമുള്ളവർക്ക് പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ഇതിലൂടെ കഴിയും. രാവിലെ 6.15ന് കൊല്ലത്തുനിന്ന് യാത്രയാരംഭിച്ച 7.40ന് പുനലൂരിൽ എത്തുന്ന രീതിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. തിരിച്ച് പുനലൂരിൽനിന്ന് 8.15ന് ആരംഭിച്ച 9.40ന് കൊല്ലത്ത് എത്തിച്ചേരും.
കോട്ടയം –--കൊല്ലം പാസഞ്ചര്‍ –-മെമു സര്‍വീസും ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും കഴിഞ്ഞമാസം ചെന്നൈയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മനേജരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രണ്ട് പാസഞ്ചറും മെമുസര്‍വീസായി ഓടിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള സ്‌പെഷ്യല്‍ തീവണ്ടി ജൂണ്‍ നാലിന് കോട്ടയം -–-കൊല്ലം- ചെങ്കോട്ട വഴി സര്‍വീസ് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കൊല്ലം -–-പുനലൂര്‍ പാതയിലെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ സാധാരണ വണ്ടിയായി സര്‍വീസ് നടത്തുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..