24 April Wednesday

ആർഎസ്‌പിക്ക്‌ രാഷ്ട്രീയ പ്രസക്തി ഇല്ലാതായി: ആർ ശ്രീധരൻപിള്ള

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022
കൊല്ലം
രാഷ്ട്രീയ പ്രസക്തി ഇല്ലാതായ പാർടിയായി ആർഎസ്‌പി മാറിയെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആർ ശ്രീധരൻപിള്ള. ജനങ്ങളിൽനിന്നും പ്രവർത്തകരിൽനിന്നും അകന്നു. പ്രേമചന്ദ്രൻ എന്ന ഒറ്റയാളിലാണ് സംഘടനാ സംവിധാനം. അണികൾ ഒന്നും അറിയുന്നില്ല. എങ്ങനെ പ്രവർത്തിക്കണമെന്നോ എന്ത് ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നോ പറയാൻ ആർഎസ്‌പിയിൽ ആളില്ല. നേതാക്കളെ വിശ്വസിച്ച് പാർടിയിൽ എത്തിയ നിരവധി യുവാക്കളുണ്ടായിരുന്നു. എല്ലാവരും കൂട്ടത്തോടെ പാർടി വിടുകയാണ്‌. പ്രേമചന്ദ്രന് ലക്ഷ്യം മകന്റെ ഭാവി മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് ബാബു ദിവാകരൻ സ്ഥാനാർഥിയായത്  ഈ സാഹചര്യത്തിലാണ്. അടുത്ത തവണ മകനു വേണ്ടി ഇരവിപുരം റിസർവ് ചെയ്യുകയായിരുന്നു. 
എൽഡിഎഫിനൊപ്പം നിന്നപ്പോൾ കരുത്തുള്ള പാർടിയായിരുന്നു ആർഎസ്‌പി. യുഡിഎഫിനൊപ്പം ചേർന്നപ്പോൾ രാഷ്ട്രീയപ്രതികരണ ശേഷിയും നഷ്ടപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലോ സഹകരണ ബാങ്കുകളിൽ പോലുമോ എണ്ണിപ്പറയാൻ പ്രതിനിധികളില്ല. ഈ പാർടിക്ക് അധികനാൾ ആയുസ്സില്ല. ഷിബു ബേബിജോണിനൊപ്പം നിന്നവർ കൂടുതൽ അവഗണിക്കപ്പെട്ടു. എ എ അസീസിനെപ്പോലെ മുതിർന്ന നേതാക്കൾ സഹികെട്ടാണ് തുടരുന്നത്. ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ നീക്കങ്ങൾ പൊതുസമൂഹത്തിൽ ഏറെ അവമതിപ്പുണ്ടാക്കി. ഉണ്ണി ചേട്ടനെ ഇപ്പോഴും മനസ്സിലേറ്റുന്ന ഒരുകൂട്ടർ പാർടിയിലുണ്ട്.കൊല്ലത്ത് ചേരുന്ന ആർഎസ്‌പി ദേശീയ സമ്മേളനം വലിയ വെല്ലുവിളിയാകും. വൻ പൊട്ടിത്തെറി ഉണ്ടാകും. വരുംദിവസങ്ങളിൽ കൂടുതൽ പേർ ആർഎസ്‌പിയിൽനിന്ന് രാജിവയ്ക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top