കൊല്ലം
നവജാതശിശു സംരക്ഷണത്തിന് ജില്ലാപഞ്ചായത്ത് കൂടുതൽ പദ്ധതികൾ ഏറ്റെടുക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പി കെ ഗോപൻപറഞ്ഞു. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം, ബുദ്ധിവൈകല്യം മുതലായവ മുൻകൂട്ടി കണ്ടെത്താൻ ന്യൂബോൺ സ്ക്രീനിങ്ങിലൂടെ സാധിക്കും. നിലവിൽ വിക്ടോറിയ ആശുപത്രിയിൽ അതിനുള്ള സംവിധാനമുണ്ട്. ‘അമ്മയ്ക്കായി’ പദ്ധതിയിലൂടെ വിക്ടോറിയ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അണുവിമുക്തമാക്കിയ ടവൽ, കൈയുറ, ബേബിഡ്രസ്സ് എന്നിവയും അമ്മമാർക്ക് മുണ്ട്, ലുങ്കി, ബെഡ്ഷീറ്റ് മുതലായവയും നൽകുന്നു. പട്ടികവർഗ മേഖലയിലെ ഗർഭിണികൾക്ക് ഗർഭാവസ്ഥ മുതൽ കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ പ്രതിമാസം 2000 രൂപ വില വരുന്ന പോഷകാഹാരക്കിറ്റും വിതരണംചെയ്യുന്നു. മുലയൂട്ടുന്ന അമ്മമാർക്കും ഇത് നൽകിവരുന്നു.
ആശുപത്രികളിലും വീടുകളിലും നവജാത ശിശു സംരക്ഷണം ഉറപ്പുവരുത്തേണ്ടതാണെന്നും ദേശീയ നവജാതശിശു സംരക്ഷണ വാരം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. ആർസിഎച്ച് ഓഫീസർ എം എസ് അനു സ്വാഗതംപറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി വസന്തദാസ് വിഷയം അവതരിപ്പിച്ചു. എൻഎച്ച്എം ഡിപിഎം ദേവ് കിരൺ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാരി, ശരണ്യ ബാബു, സുകേഷ് രാജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..