കരുനാഗപ്പള്ളി
തിരുവനന്തപുരം, -കൊല്ലം ജില്ലകളിലെ തീരദേശത്തെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ സർവീസിന് തുടക്കമായി. തമിഴ്നാട്ടിലെ കളിയിക്കാവിളയില്‍നിന്ന് കരുനാഗപ്പള്ളിയിലേക്കാണ് രണ്ട് തീരദേശ ബസ് സർവീസുകൾ. ആദ്യ സർവീസ് ബുധനാഴ്ച വൈകിട്ട് അഞ്ചി-ന് വെട്ടുകാട് കമ്യൂണിറ്റി ഹാളിനു മുന്നിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ്ഓഫ് ചെയ്തു.
കളിയിക്കാവിള നിന്ന് പാറശാല, പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുകാട്, വേളി, സെന്റ് ആൻഡ്രൂസ്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, കാപ്പിൽ, പരവൂർ, ഇരവിപുരം, കൊല്ലം, നീണ്ടകര, ചവറ വഴി കരുനാഗപ്പള്ളിവരെയും തിരിച്ചുമാണ് രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ സർവീസ് നടത്തുന്നത്.
കളിയിക്കാവിളയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.30-ന് ആദ്യ സർവീസ് ആരംഭിച്ച് രാത്രി 11-.25-ന് അവസാനിക്കുന്ന വിധത്തിൽ ഇരു ബസും നാലു സർവീസ് വീതം നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും വിനോദസഞ്ചാരത്തിനും വിവിധ തീർഥാടന കേന്ദ്രങ്ങളിലെത്തുന്നവർക്കും പുതിയ ബസ് സർവീസ് സഹായകരമായി മാറും. തീരദേശ മേഖലയ്ക്ക് പ്രാധാന്യം നൽകി ഇരു ജില്ലകളെ ബന്ധിപ്പിച്ച് നടത്തുന്ന സർവീസെന്ന പ്രാധാന്യവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..