26 April Friday
കശുവണ്ടി വ്യവസായ ആധുനീകരണം

വിദഗ്ധസമിതി ഒരാഴ്ചയ്‌ക്കുള്ളിൽ: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കൊല്ലത്ത് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ കശുവണ്ടി കയറ്റുമതിക്കാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ 
എന്നിവർ പങ്കെടുത്ത യോഗം

കൊല്ലം
കശുവണ്ടി വിദഗ്ധസമിതി ഒരാഴ്ചയ്‌ക്കുള്ളിൽ രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്‌. കൊല്ലത്ത് കശുവണ്ടി കയറ്റുമതിക്കാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 
കശുവണ്ടി മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐഐഎം ഉൾപ്പെടെയുള്ള ഇടങ്ങളിൽനിന്ന്‌ വിദഗ്ധർ അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിശോധിച്ച്  മേഖലയിലെ വികസനവും പരിഷ്കാരങ്ങളും സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തും. മൂന്നുമാസത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കും. ആധുനിക യന്ത്രവൽക്കരണം, ഗുണനിലവാരം ഉറപ്പാക്കൽ, തൊഴിലാളികളുടെ ബോണസ്, പിഎഫ്, ഇതര പ്രശ്നങ്ങൾ തുടങ്ങിയവ വിശദമായി പഠിച്ചശേഷം കർമപദ്ധതി ആവിഷ്കരിക്കും. 
വ്യവസായ അനുബന്ധസമിതി യോഗം 19നു ചേരും. സർക്കാരും കശുവണ്ടി മേഖലയിലെ ഉടമകളും തൊഴിലാളികളും ഒന്നിച്ചുനിന്നാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ. ഇതിന് ആധുനികവൽക്കരണം അനിവാര്യമാണ്. ചെലവ് കുറച്ച് ഉൽപ്പാദനം വർധിപ്പിക്കണം. അത്യാധുനിക സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാനാകണം. വ്യവസായം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന ചിന്തകൾ ഉയർന്നുവരണം. എല്ലാം സർക്കാർ ശരിയാക്കണമെന്ന ചിന്താഗതിയോടെ മുന്നോട്ടുപോയാൽ എവിടെയും എത്താനാകില്ല. ന്യായമായ കാര്യങ്ങൾക്ക് സർക്കാർ കൂടെയുണ്ടാകും. ഇതിന്റെ ഭാഗമായി കശുവണ്ടി മേഖലയിലെ പുനരുജ്ജീവനത്തിനായി സർക്കാർ പ്രഖ്യാപിച്ച 30 കോടി രൂപയുടെ പാക്കേജ് എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് കശുവണ്ടി മേഖലയിലെ എല്ലാവരുടെയും അഭിപ്രായം രൂപീകരിക്കും. നിലവിലെ കാഷ്യൂ ബോർഡ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കയർ, കൈത്തറി മേഖലയിൽ നടപ്പാക്കിയ മാതൃകയിൽ കശുവണ്ടി വ്യവസായ മേഖലയിലും ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകുന്നത് പരിഗണനയിലുണ്ട്‌. 
കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top