കരുനാഗപ്പള്ളി
ടിഎസ് കനാലിനു മുകളിലൂടെയുള്ള കാട്ടിൽകടവ് പാലത്തിന്റെയും ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെയും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്തു ഉടമകളുടെ യോഗം ചേർന്നു. സാമൂഹ്യ പ്രത്യാഘാത പഠനത്തിനായി ചുമതലപ്പെടുത്തിയ ഏജൻസിയുടെ നേതൃത്വത്തിൽ കാട്ടിൽകടവ് പ്രകാശം ഗ്രന്ഥശാലാ ഹാളിലും ചിറ്റുമൂല ഗ്രൗണ്ടിലുമായിരുന്നു യോഗം ചേർന്നത്. ഇരുസ്ഥലത്തെയും ഭൂമി നഷ്ടമാകുന്നവരുടെ പരാതികളും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും രേഖപ്പെടുത്തി.
2013-ലെ ഭൂമി ഏറ്റെടുക്കൽ അവകാശ ആക്ടിലെ നാലാം വകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് നൽകുന്നത്. ഇതുവഴി ഭൂവുടമകൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കും. റിപ്പോർട്ട് അംഗീകരിച്ചാൽ ഉടൻ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങാനാകും. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.
കാട്ടിൽകടവിൽ ടിഎസ് കനാലിനു കുറുകെ കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. പുതിയകാവ്-–- ചക്കുവള്ളി റോഡിലെ ലെവൽക്രോസിലാണ് ചിറ്റുമൂലയിൽ മേൽപ്പാലം നിർമിക്കുക. യോഗങ്ങളിൽ തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, ബ്ലോക്ക് പഞ്ചായത്ത്‌അംഗം ഷെർളി ശ്രീകുമാർ, പഞ്ചായത്ത്‌അംഗങ്ങളായ ജയകുമാർ, ശ്രീജ, ഗേളീ ഷൺമുഖൻ എന്നിവരും
പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..