കൊല്ലം
സഹോദരിയെ ശല്യംചെയ്തവർക്കെതിരെ പൊലീസിൽ പരാതി നൽകിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനു സമീപം അജി ഭവനിൽ അജി (37)യെയാണ് കൊല്ലം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് എ സമീർ ശിക്ഷിച്ചത്.
2016 ജനുവരി 20ന് രാവിലെ 10നാണ് കേസിനാസ്‌പദമായ സംഭവം. ബൈക്ക് ഓടിച്ചുവന്ന മൺറോതുരുത്ത് കൺട്രാങ്കാണി ചിറയിൽവീട്ടിൽ ഗോപകുമാറിനെ പ്രതി തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും വാൾ കൊണ്ട് കഴുത്തിനു വെട്ടുകയുമായിരുന്നു. ഇടതു കൈയ്ക്കും ഇടതു ചെവിക്കുമുകളില്‍ തലയ്ക്കുമാണ് വെട്ടേറ്റത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അഖിലിനും പരിക്കേറ്റു.
ഗോപകുമാറിന്റെ സഹോദരിയെ മൺറോതുരുത്ത് മുളച്ചന്തറ ക്ഷേത്രത്തിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇതിലുള്ള വിരോധം മൂലമാണ് ആക്രമിച്ചത്. പിഴത്തുകയിൽ 10,000 രൂപ ഗോപകുമാറിന് നൽകാനും കോടതി ഉത്തരവായി. കിഴക്കേ കല്ലട എസ്‌ഐ ജി പ്രകാശ് രജിസ്റ്റർചെയ്ത കേസിൽ എസ്‌ഐ ഇ ഗോപകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി വി വിനോദ്, എ നിയാസ്, അഡ്വ. എസ് ശാലിനി എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..