കൊല്ലം
ആർഎസ്‌പിയുടെ സമുന്നത നേതാവായിരുന്ന ആർ എസ് ഉണ്ണിയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ചെറുമക്കൾക്കെതിരായുള്ള സൈബർ ആക്രമണം സംബന്ധിച്ച് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ആർ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃത വി ജയ്, അഞ്ജന വി ജയ് എന്നിവരോട് കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണർ ഓഫീസിലെത്താൻ നിർദേശിച്ചിട്ടുണ്ട്. തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഇവർ കഴിഞ്ഞദിവസം കൊല്ലം എസിപി വിജയകുമാറിന് പരാതി നൽകിയിരുന്നു.
എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനായ ഫൗണ്ടേഷന്റെ മറവിൽ ആർ എസ് ഉണ്ണിയുടെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം പൊളിച്ച പെൺകുട്ടികൾക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ആർ എസ് ഉണ്ണി ഫൗണ്ടേഷൻ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിൽ ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ചടക്കം വ്യാജ പ്രചാരണം നടക്കുന്നു. ഫൗണ്ടേഷൻ ചെയർമാൻ എൻ കെ പ്രേമചന്ദ്രന്റെയും സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണന്റെയും അനുയായികൾ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തുന്നത്. ആർഎസ്‌പിയുടെ എക്കാലത്തെയും വലിയ നേതാക്കളിലൊരാളുടെ ചെറുമക്കളാണെന്ന പരിഗണനപോലും നൽകാതെയാണ് അവിവാഹിതരായ പെൺകുട്ടികൾക്കെതിരെയുള്ള കുപ്രചാരണം. ഇതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം പൊലീസിനു കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..