ചാത്തന്നൂർ
മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക കാറിലേക്ക് വാഹനമിടിച്ചുകയറ്റി അപായപ്പെടുത്താൻ യുവമോർച്ച ശ്രമം. ദേശീയപാതയിൽ പാരിപ്പള്ളി ജങ്‌ഷനിൽ ഞായറാഴ്‌ച രാത്രി 8.50നായിരുന്നു സംഭവം. സംഭവത്തിൽ നാലു യുവമോർച്ച പ്രവർത്തകരെ പൊലീസ് പിടികൂടി. തലനാരിഴയ്‌ക്കാണ് അപകടം ഒഴിവായത്.
കല്ലുവാതുക്കൽ പാമ്പുറം പി ജെ നിവാസിൽ അഭിജിത്ത് (21), വൈഷ്ണവ് (22), ബിപി നിവാസിൽ വിപിൻ രാജ് (22), പാരിപ്പള്ളി എഴുപ്പുറം സ്വദേശി പ്രണവ് ഭവനിൽ പ്രവീൺ (24)എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തിയതിനും പാരിപ്പള്ളി പൊലീസ് കേസെടുത്തു.
മന്ത്രിയുടെ വാഹനത്തിലേക്ക് പാരിപ്പള്ളി ജങ്‌ഷനിൽ ഒതുക്കിയിട്ടിരുന്ന കാർ പെട്ടന്ന് ഇടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. മന്ത്രിയുടേയും അകമ്പടി വന്ന പൊലീസിന്റെയും വാഹനങ്ങൾ പെട്ടെന്ന് വെട്ടിച്ചില്ലായിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെ. മന്ത്രി സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനത്തിൽ ഇടിക്കുകയുംചെയ്‌തു. യുവമോർച്ച ജില്ലാ സെക്രട്ടറി ജെമിൻ ജഹാംഗീറിന്റേതാണ് ഇടിച്ചുകയറ്റിയ കാർ.
ചവറ കെഎംഎംഎല്ലിനു മുന്നിലും യുവമോർച്ച–- ബിജെപി പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..