കൊല്ലം
കൊല്ലം റെയിൽവേ സ്റ്റേഷനിൽ ചെന്നൈ–- എഗ്‌മോർ–- കൊല്ലം–- അനന്തപുരി എക്സ്പ്രസിൽനിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. വ്യാഴം പകൽ 1.35ന് എക്‌സൈസും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ഷോൾഡർ ബാഗിലായി എസ് മൂന്ന് കമ്പാർട്ട്‌മെന്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഒരു ബാഗിൽ അഞ്ചും രണ്ടാമത്തെ ബാഗിൽ എട്ടും മൂന്നാമത്തെ ബാഗിൽ ഏഴു കിലോയും വീതമാണ് സൂക്ഷിച്ചിരുന്നത്. രണ്ട് സിം കാർഡുകളും ലഭിച്ചിട്ടുണ്ട്. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി കടത്തിയതാകാമെന്നാണ് സംശയം.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. ജനുവരി അഞ്ചിനും കൊല്ലത്ത് ട്രെയിനിൽനിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആന്ധ്രയിൽ കഞ്ചാവ് വിളവെടുപ്പ് സമയമാണിതെന്ന് എക്സൈസ് അറിയിച്ചു. ഈ സീസണിൽ വളരെ കുറഞ്ഞ വിലയ്ക്കും ആന്ധ്രപ്രദേശിൽ ഇവ ലഭിക്കും. ഇതാണ് വലിയതോതിൽ കടത്തുന്നതിനു പിന്നിലെന്ന് കരുതുന്നു. സിം കാർഡുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.
കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി റോബർട്ട്, ആർപിഎഫ് ഇൻസ്പെക്ടർ രജനി നായർ, കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി രാജു, പ്രിവന്റീവ് ഓഫീസർ ബി ഉണ്ണിക്കൃഷ്‍ണപിള്ള, ജെ ജോജോ, ബി ജയകൃഷ്ണൻ, ബി സുനിൽകുമാർ, ശ്യാം കുമാർ, ഷീജാകുമാരി, സരിത, ബി ദിനേശ്, സുധീഷ്, ഹരികൃഷ്ണൻ, ജി സുരേഷ്, മനു, സന്തോഷ്‌കുമാർ, അമൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..