പൂയപ്പള്ളി
വെണ്ണക്കല്ലിൽ കൊത്തിയെടുത്ത താജ്‌മഹലെന്ന ലോക മഹാത്ഭുതത്തിന്റെ മനോഹാരിത, ഇന്തോ–-ഇസ്ലാമിക വാസ്തുശിൽപ്പകലയിൽ രൂപകൽപ്പനചെയ്‌ത കുത്തബ്‌മിനാർ പകരുന്ന കൗതുകം... ഈ ദേശീയ സ്മാരകങ്ങളുടെ രൂപഭംഗി ആസ്വദിക്കണമെങ്കിൽ ആഗ്രയിലേക്കും ഡൽഹിയിലേക്കും പോകേണ്ടതില്ല, പൂയപ്പള്ളി സ്റ്റേഡിയത്തിലേക്ക് വന്നാൽ മതി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് താജ്മഹലും കുത്തബ്മിനാറും ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് പുനഃസൃഷ്ടിച്ചത്.
വിജ്ഞാനദായകവും കൗതുകം നിറഞ്ഞതുമായ കാഴ്‌ചയ്‌ക്കായി നിരവധി പേരാണ് പൂയപ്പള്ളി സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഇതുവരെ നേരിട്ടുകാണാൻ സാധിക്കാത്തവർക്കും ചരിത്രപഠിതാക്കൾക്കും കുട്ടികൾക്കും രണ്ടു സ്‌മാരകങ്ങളുടെയും നേർക്കാഴ്‌ചയും ഇവ സമ്മാനിക്കുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വലിയ ക്യാൻവാസിൽ ചരിത്രസ്മാരകങ്ങൾ സമാന വലിപ്പത്തിൽ പുനഃസൃഷ്ടിക്കുന്നത്.
വെളിയം കൊട്ടറ സ്വദേശിയും വിലങ്ങറ ഗവ. വെൽഫെയർ എൽപി സ്കൂൾ അധ്യാപകനും ഓഗ്‌മെന്റഡ് റിയാലിറ്റി വിദഗ്ധനുമായ സാം തോമസ് ആണ് ഉദ്യമത്തിന് നേതൃത്വം നൽകിയത്. നേരിൽ കാണുന്ന പ്രതീതി സൃഷ്ടിച്ച് ചരിത്രപഠനം കൂടുതൽ ആസ്വാദ്യകരമാക്കാം എന്നതാണ് ഉദ്യമത്തിന്റെ പ്രത്യേകയെന്ന് സാം തോമസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..