അഞ്ചാലുംമൂട്
ജലം ശുചിയാക്കാൻ പുത്തൻ കണ്ടെത്തലുമായി പെരുമൺ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ. ജലാശയങ്ങളിൽനിന്ന് പോയിന്റ് വൺ മൈക്രോൺ പ്ലാസ്റ്റിക് മാലിന്യം വരെ കണ്ടെത്തി ശുചീകരിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്. ജലത്തെ സെഡിമെന്റേഷൻ, കാർട്ടേജ് ഫിൽറ്ററുകളിലൂടെ കടത്തിവിട്ട് ടിഡിഎസ് സെൻസറുകളുടെ സഹായത്തോടെ സൂക്ഷ്മമാലിന്യം വരെ വേർതിരിക്കുന്ന ഉപകരണമാണിത്.
മൈക്രോ പ്ലാസ്റ്റിക്കുകൾ ജലത്തിൽനിന്ന് മത്സ്യം ഉൾപ്പെടെയുള്ള ജീവികളിലേക്കും അതുവഴി മനുഷ്യരിലേക്കും എത്തുന്നു. മനുഷ്യരക്തത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാൻ പുതുതായി വികസിപ്പിച്ച ഉപകരണത്തിനു കഴിയുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു.
പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഉപകരണം മാലിന്യത്തെ മറ്റൊരു ഭാഗത്ത് ശേഖരിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാങ്കേതിക സർവകലാശാലയുടെ ഗവേഷണവിഭാഗമായ സിഇആർഡിയുടെ സാമ്പത്തിക സഹായം ലഭിച്ച പ്രോജക്ട് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എം സരിതയുടെ മേൽനോട്ടത്തിൽ അവസാന വർഷ വിദ്യാർഥികളായ എസ് ശബരി, എസ് കാർത്തിക്, വി എസ് വിവേക്, എക്സ് ജോൺ ബ്രിട്ടോ എന്നിവർ ചേർന്നാണ് യാഥാർഥ്യമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..