ചവറ
ഇടുക്കിയില്‍ വ്യാപാരിയെ മയക്കുമരുന്ന് കുത്തിവച്ചശേഷം ഏലയ്ക്കാ മോഷ്‌ടിച്ചയാളെ ചവറ പൊലീസ് പിടികൂടി. ആലപ്പുഴ ബാസാര്‍ പൊള്ളയില്‍ വീട്ടില്‍ സുനില്‍ ഷെരീഫ് (38, സുനീര്‍) ആണ് അറസ്റ്റിലായത്. ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം. ആലപ്പുഴ സ്വദേശി അഷ്ടകുമാറിന്റെ ഇടുക്കിയിലെ ഏലയ്‌ക്കാ സൂക്ഷിച്ചുവയ്‌ക്കുന്ന സ്ഥലത്ത് അതിക്രമിച്ചുകയറി മയക്കുമരുന്ന് കുത്തിവച്ച ശേ ഷം 223- കിലോയോളം ഏലയ്ക്ക മോഷ്ടിക്കുകയായിരുന്നു. ഇതിനുശേഷം ഷെരീഫ് ഉൾപ്പെടെ നാലുപേരടങ്ങുന്ന സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് കൂട്ടുപ്രതിയായ ചവറ പന്മന മേക്കാട് രഞ്ജിത് ഭവനില്‍ അമ്പിളിയ്ക്കൊപ്പം ചവറയിലെത്തി. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒരാഴ്‌ച മുമ്പ് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പന്മനയില്‍ കാടുപിടിച്ച സ്ഥലത്ത് ഒളിവില്‍ക്കഴിഞ്ഞു വരികയായിരുന്നു ഷെരീഫ്. സംശയം തോന്നിയ നാട്ടുകാർ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് എലയ്ക്കാ മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പ്രതിയെ വണ്ടന്‍മേട് പൊലീസിന് കൈമാറി. സിഐ നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐ നൗഫൽ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സോഹൻലാൽ, എഎസ്ഐ അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..