ശാസ്താംകോട്ട
ഭരണിക്കാവിൽ 50 കിലോയോളം കഞ്ചാവുമായി പൊലീസ് പിടികൂടിയ പ്രതികളെ റിമാൻഡ്‌ചെയ്തു. കുണ്ടറ മുളവന സെന്റ് കുര്യാക്കോസ് പള്ളിക്കു സമീപം അശോക മന്ദിരത്തിൽ അശ്വിൻ (29), കൊട്ടാരക്കര കോട്ടാത്തല പണയിൽ ജങ്‌ഷനിൽ അജയനിവാസിൽ അഖിൽ കൃഷ്ണൻ (29) എന്നിവരാണ് റിമാൻഡിലായത്. ഞായർ രാത്രി 10.30ന് ഇന്നോവ കാറിൽ കഞ്ചാവുമായി ഭരണിക്കാവിൽ എത്തിയ യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. വാഹനത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രയിൽനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്‌ക്കായി എത്തിച്ചതാണ് കഞ്ചാവ്. ആർഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. എറണാകുളവും കൊല്ലം ജില്ലയിലെ കുണ്ടറയും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. കഞ്ചാവ് കടത്തുന്നതിനായി ആഡംബര വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. പ്രതികൾക്കു പിന്നിലുള്ള വൻ കഞ്ചാവ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..