ചവറ
ദേശീയപാതയില്‍ നീണ്ടകര പരിമണത്തിനു സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്കു പരിക്ക്. കാര്‍ യാത്രക്കാരും മൈലക്കാട് സ്വദേശികളുമായ ജേക്കബ് സ്റ്റീഫന്‍ (29), ഭാര്യ അക്ഷയ (24), മകള്‍ അമേയ (ഒന്ന്), ബസ് യാത്രക്കാരായ അരിനല്ലൂര്‍ സ്വദേശി രാജു (65), പന്മന സ്വദേശിനി ഷിജിന (22), ചവറ സ്വദേശികളായ അബ്ദുൽ നാസര്‍ (60), ഗായത്രി (24), വര്‍ഗീസ് (60), അഷ്ടമുടി സ്വദേശി അലക്‌സ് (18), പുത്തന്‍തുറ സ്വദേശികളായ അര്‍ഷ (22), ഷൈബു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഷൈബു, വര്‍ഗീസ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
വ്യാഴം പകൽ മൂന്നരയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് ചവറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കരുനാഗപ്പള്ളിയില്‍നിന്നു കൊല്ലത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാരും ചവറ സിഐ ബിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കമ്പികളില്‍ തലയിടിച്ചാണ് യാത്രക്കാരിൽ പലര്‍ക്കും പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗാതഗതം സ്തംഭിച്ചു. ചവറ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, എസ് ശ്യാംകുമാര്‍, ഗോപകുമാര്‍, അനൂപ് ബാബു, ബിജു, അനില്‍ റോയി, മുഹമ്മദ് സാജിദ് എന്നിവരുടെ നേതൃത്വത്തിൽ കാര്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും നീണ്ടകര താലൂക്കാശുപത്രിയിലും ചികിത്സതേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..