സ്വന്തം ലേഖകൻ
ചാത്തന്നൂർ
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ മേഖലയിൽ ഏറ്റെടുത്ത ഭൂമി ദേശീയപാത അധികൃതർക്ക് കൈമാറിത്തുടങ്ങി. ശീമാട്ടി ജങ്‌ഷനു സമീപത്തെ ഭൂമിയുടെ രേഖകൾ ദേശീയപാത ലെയ്സൺ ഓഫീസർക്ക് ഭൂമി ഏറ്റെടുക്കൽ ചാത്തന്നൂർ യൂണിറ്റ് അധികൃതർ കൈമാറി. ദേശീയപാത ലെയ്‌സൺ ഓഫീസർ എം കെ റഹ്മാൻ വസ്തുവിന്റെ രേഖകൾ ഏറ്റുവാങ്ങി. അസിസ്റ്റന്റ് ലെയ്‌സൻ ഓഫീസർ രാജശേഖരൻ, ചാത്തന്നൂർ യൂണിറ്റിലെ സ്പെഷ്യൽ തഹസിൽദാർ പി എം ജയപ്രകാശ്, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണിക്കൃഷ്ണൻ, റവന്യൂ ഇൻസ്പെക്ടർ വിഎസ് പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
എൽഎ എൻഎച്ച് യൂണിറ്റ് -1 ചാത്തന്നൂർ ഓഫീസിന്റെ പരിധിയിൽ ഇത്തിക്കര പാലം മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണംവരെ 11.7 കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ ദേശീയപാത വികസിപ്പിക്കുന്നത്. രണ്ടു വശത്തുനിന്നും സ്ഥലം ഏറ്റെടുക്കുന്നത്.
ചാത്തന്നൂർ ഓഫീസിന്റെ പരിധിയിൽ ഇത്തിക്കര പാലം മുതൽ കടമ്പാട്ടുകോണംവരെ 16ഹെക്ടർ 36 വസ്തുവാണ് റോഡിനായി ഏറ്റെടുക്കുന്നത്. 1633 പേരിൽനിന്ന് വസ്തു ഏറ്റെടുക്കേണ്ടതുണ്ട്. കൊല്ലം താലൂക്കിൽ മീനാട്, ചിറക്കര, കല്ലുവാതുക്കൽ, പാരിപ്പള്ളി വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇവ. ഒരുമാസത്തിനുള്ളിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ ധൃതഗതിയിലാണ്.
അവാർഡ് അംഗീകരിച്ച കല്ലുവാതുക്കൽ -9, മീനാട് -36, പാരിപ്പള്ളി -17 എന്ന നിലയിൽ ആകെ 62 പേരിൽനിന്ന് 50. 31 ആർസ് വസ്തു ഏറ്റെടുക്കാനുള്ള നടപടിയായി. 26. 26 കോടി രൂപ അനുവദിച്ചു.
തുക ഉടമസ്ഥരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഈസ്ഥലങ്ങൾ നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറി. കൊല്ലം ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെ ഉള്ള ടെൻഡർ ആന്ധ്രപ്രദേശിലെ ശിവാലയ കൺസ്ട്രക്‌ഷൻ ആണ് നൽകിയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..