കൊട്ടിയം
ബൈക്ക് തടഞ്ഞു നിർത്തിയതിന്റെ പേരിൽ കണ്ടെയ്‌ൻമെന്റ് സോണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ചിലെ പൊലീസുകാരനേയും ഗ്രേഡ് എസ്ഐയേയും ആക്രമിച്ച രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കട അർബൻ ബാങ്കിനു സമീപം മിറാഷ് മൻസിലിൽ മിറാഷ് (24), ഇരവിപുരം ആക്കോലിൽ നേതാജി നഗർ 83 വെളിയിൽ പടിഞ്ഞാറ്റതിൽ ഷൈൻ എന്ന ഷൈനു (24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച പകൽ 12ന് കയ്യാലയ്‌ക്കൽ ചകിരിക്കടയിലായിരുന്നു സംഭവം. കോർപറേഷനിൽപ്പെട്ട പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നതിനാൽ സ്വകാര്യ വാഹനയാത്ര നിയന്ത്രിച്ചിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ഗിരീഷ്, സിപിഒ അരുൺ മുരളി എന്നിവർ ഹെൽമറ്റോ, മാസ്കോ ഇല്ലാതെവന്ന ബൈക്ക് തടഞ്ഞു. ഇതിൽ പ്രകോപിതരായി അസഭ്യവർഷം നടത്തിയ പ്രതികൾ പൊലീസിനെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് കൊല്ലം എസിപി പ്രദീപ് കുമാറിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരവിപുരം സിഐ കെ വിനോദ്, എസ്ഐമാരായ എ പി അനീഷ്, ബിനോദ്കുമാർ, ദീപു, ജിഎസ്ഐ ജയകുമാർ, സുതൻ, എഎസ്ഐമാരായ ഷാജി, ഷിബു ജെ പീറ്റർ, സിപിഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..