കൊല്ലം
അമൃത് –- കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി ആരംഭിച്ച ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയുടെ നടത്തിപ്പിൽ വീഴ്‌ച വരുത്തിയവരെ കണ്ടെത്തി നടപടിയെടുക്കണം.
പദ്ധതിയുടെ ഭാഗമായ കിണർ, പ്രധാന പമ്പിജ് മെയിൻ എന്നിവ ഭാഗികമായി പൂർത്തിയായെങ്കിലും പ്രധാനപ്പെട്ട വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. പ്ലാന്റിന്റെ ഡിസൈൻ കരാർ ഏറ്റെടുത്ത വാസ്‌കോ കൺസൾട്ടൻസിയുമായി വാട്ടർ അതോറിറ്റി രണ്ടുവർഷമായി തർക്കത്തിലാണ്. പ്രൊജക്ട് വർക്കുകൾ വാട്ടർ അതോറിറ്റി തന്നെ ഡിസൈൻ ചെയ്‌ത് കരാറുകാരെ ഏൽപിക്കുന്നതായിരുന്നു മുൻവർഷങ്ങളിലെ രീതി. അതോറിറ്റിക്ക് സ്വന്തമായി ഡിസൈൻ വിഭാഗം ഉണ്ട്.
ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടൽ സംബന്ധിച്ചു നിരവധി പരാതികളുണ്ട്. കുഴിച്ചെടുത്ത മണ്ണ് അനധികൃതമായി കടത്തിയതായും ആരോപണമുണ്ട്. കരാർ കമ്പനിയുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണം. അതിനായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി കെ ഹരികുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..