ഇരവിപുരം
പൊലീസിൽ പരാതി നൽകിയതിന് ഭാര്യയ്‌ക്കും മക്കൾക്കും അയൽക്കാരും ബന്ധുക്കളുമായ കുട്ടികൾക്ക് നേരെയും ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വാളത്തുംഗൽ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതിൽ രജി (36), മകൾ ആദിത്യ (14), ബന്ധുക്കളായ പ്രവീണ, നിരഞ്ജന എന്നിവർക്കുനേരെ ആസിഡൊഴിച്ച രജിയുടെ ഭർത്താവ് ജയനെയാണ് പൊലീസ് തിരയുന്നത്. രജിയും ആദിത്യയും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം.
ലഹരിക്ക് അടിമയായ ജയൻ നിരന്തരം ഭാര്യളെയും മക്കഴെയും ഉപദ്രവിക്കുന്നത് പതിവാണ്.ചൊവ്വാഴ്ച പകൽ രജി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ജയൻ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. വൈകിട്ട് വീട്ടിലെത്തി രജിയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് രജി ഇരവിപുരം പൊലീസിൽ പരാതി നൽകി. പൊലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല. ശേഷം രാത്രി വീട്ടിലെത്തിയ ജയൻ രജിയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. രജിയുടെ മുഖത്തും കുട്ടികളുടെ ശരീരത്തിലും പൊള്ളലേറ്റു. ഒളിവിൽപ്പോയ ജയനെ പിടികൂടാനായി സിഐയുടെ കീഴിൽ മൂന്ന് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..