കരുനാഗപ്പള്ളി
‘നമ്മുടെ നാട് എത്രമാത്രം വ്യത്യസ്‌തമാണ്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിതാന്ത ജാഗ്രതയാണ് കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തെ മുന്നിൽ നിർത്തുന്നത്. ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ’–-
കോവിഡിനെ അതിജീവിച്ച കപിൽ മുരളി ഇപ്പോൾ യുഎഇയിൽ ആണെങ്കിലും കേരളത്തെ കുറിച്ച് പറയുമ്പോൾ അഭിമാനം തുടിച്ചു.
യുഎഇ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ സാങ്കേതിക വിഭാഗം ജീവനക്കാരനാണ് ആലപ്പാട് കാക്കത്തുരുത്ത് മുരളിഭവനിൽ (തൈമൂട്ടിൽ) കപിൽ മുരളി.
ഏപ്രിൽ 29നാണ് കോവിഡ് പോസിറ്റീവാകുന്നത്. എന്നാൽ പകച്ചുനിൽക്കാതെ ധീരമായി നേരിട്ടു. രോഗം ഭേദമായി മൂന്നുമാസത്തിനുശേഷം ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ഭാര്യ മെർലിനും മറ്റുള്ളവരും ഇതറിയുന്നത്.
ജോലിയുടെ ഭാഗമായി ഐസൊലേഷൻ വാർഡിൽ കപിലും പോയിരുന്നു. കോവിഡ് വാർഡുകളിൽ ജോലിചെയ്യുന്നവരെ പിപിഇ കിറ്റ് ധരിപ്പിക്കാനും ഇവർക്ക് പ്രത്യേക പരിശീലനം നൽകാനും കൂടി. ഒടുവിൽ ഇദ്ദേഹം ഉൾപ്പെടെ ഏഴു സഹപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ ഒരേ മുറിയിൽ കഴിഞ്ഞിരുന്നവരായിരുന്നു. ഒമ്പതു ദിവസം മുറിയിൽത്തന്നെ രോഗബാധിതരായി ഒന്നിച്ചുകഴിഞ്ഞു. പിന്നീട് മന്ത്രലായത്തിന്റെ ഹോസ്പിറ്റൽ മാനേജ്മെന്റ് ഇടപെട്ട് പ്രഥമ ചികിത്സാകേന്ദ്രങ്ങൾക്കു സമാനമായി തയ്യാറാക്കിയ ഫീൽഡ് ഹോസ്പിറ്റലിലേക്കു മാറ്റി.
മെയ് 19ന് ഫലം നെഗറ്റീവായി. കൂട്ടത്തിൽ ആദ്യം ആശുപത്രി വിട്ടതും കപിൽ മുരളിയാണ്. കമ്പനി ഒരുക്കിയ പ്രത്യേക മുറിയിൽ വീണ്ടും 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. ജൂൺ നാലിന് വീണ്ടും ജോലിയിലേക്ക്. അടുത്ത ദിവസം തന്നെ കോവിഡ് രോഗിയുടെ മുറിയിൽ കയറുകയും അടുത്തിടപഴകേണ്ടി വരികയും ചെയ്തു. അങ്ങനെ നിരവധി തവണ. ‘ഭയവും പരിഭ്രാന്തിയും വേണ്ട. ജാഗ്രതയും ആത്മവിശ്വാസവും മതി; കോവിഡിനെ അതിജീവിക്കാം’–- ഒടുവിൽ നാട്ടിലെ കോവിഡ് ബാധിതരോടു കപിലിന്റെ അനുഭവത്തിഇനിന്നുള്ള നിർദേശം ഉഇതായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..