ശാസ്താംകോട്ട
വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. അടൂർ പറക്കോട് ടിബി ജങ്‌ഷനു സമീപം കല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരൻ (41)ആണ് പിടിയിലായത്. ഞായർ രാത്രിയിലാണ് ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിലെ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രത്തിലും പാട്ടമ്പലം കിഴക്കടത്ത് ഭുവനേശ്വരി ക്ഷേത്രത്തിലും ഈസ്റ്റ് കല്ലട സ്റ്റേഷൻ പരിധിയിലെ ഇലവൂർക്കാവ് കണ്ഠകർണസ്വാമി ക്ഷേത്രത്തിലും മോഷണം നടന്നത്. പാട്ടമ്പലം ക്ഷേത്രത്തിലെ ശ്രീകോവിലും ഉപദേവാലയവും തിടപ്പള്ളിയും തിടപ്പള്ളിയോട് ചേർന്ന മുറിയും കണ്ഠകർണസ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിന്റെയും ഊട്ടുപുരയുടെയും ഓഫീസ് മുറിയുടെയും പൂട്ടുകളും കിഴക്കടത്ത് ക്ഷേത്രത്തിലെ വഞ്ചിയും കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. പാട്ടമ്പലം ക്ഷേത്രത്തിൽ ഓഫീസിലെ അലമാരയിൽവച്ചിരുന്ന 5000 രൂപയും വഞ്ചിയിലെ 3000രൂപയും ഭക്തർ നിക്ഷേപിച്ചിരുന്ന ലോഹങ്ങൾ കൊണ്ടുള്ള രൂപങ്ങളും ഭുവനേശ്വരി ക്ഷേത്രത്തിലെ വഞ്ചിയിലെ പണവും പ്രതി അപഹരിച്ചു. മോഷണവിവരം അറിഞ്ഞ ഉടനെ ശാസ്താംകോട്ട ഡിവൈഎസ്‌പി-യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിലായത്. ഒരാഴ്ചയ്ക്ക് മുമ്പ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിൽ മോചിതനായ ആളാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയുടെ കൈവശമുണ്ടായിരുന്ന സ്കൂട്ടർ കൊല്ലം ആശ്രാമം ഭാഗത്തുനിന്ന് മോഷ്ടിച്ചതാണെന്നും പൊലീസ് കണ്ടെത്തി. ശാസ്താംകോട്ട ഐഎസ്എച്ച്ഒ എ അനൂപ്, എസ്ഐ ഷാനവാസ്, ജിഎസ്ഐ ഷാജഹാൻ, എസ്‌സിപിഒ ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..