കൊല്ലം
ഭാവി കേരളത്തിന്റെ കായികക്കുതിപ്പിന് മലയോരത്തുനിന്ന് ഇനിയുയരും കരുത്തുറ്റ സ്മാഷ്. മലയോരത്തെ വികസനവഴിയിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം പുനലൂരിൽ സജ്ജമായി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ജനറേറ്റർ സ്ഥാപിക്കലാണ് ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാക്കി യുവപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ കൈമാറും. പുനലൂർ ചെമ്മന്തൂരിൽ മുനിസിപ്പാലിറ്റി മൈതാനത്തോട് ചേർന്ന് കിഫ്‌ബിയിൽ അനുവദിച്ച അഞ്ചരക്കോടി രൂപ ചെലവഴിച്ച് സംസ്ഥാന കായിക–- യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലാണ് സ്റ്റേഡിയം നിർമിച്ചത്. കഴിഞ്ഞ ജൂലായ് 10-നാണ് നിർമാണം ആരംഭിച്ചത്. കിറ്റ്കോയ്‌ക്കാണ് നിർമാണച്ചുമതല. നിർമാണം പൂർത്തിയാക്കി ഇൻഡോർ സ്റ്റേഡിയത്തിന്റെ അതിരു തിരിച്ച് ഫെൻസിങും സ്ഥാപിച്ചു.
ബാഡ്മിന്റൺ,
വോളിബോൾ കോർട്ട്
40മീറ്റർ നീളവും 25മീറ്റർ വീതിയും 12മീറ്റർ ഉയരവുമുള്ള കെട്ടിടത്തിന്റെ വിസ്‌തീർണം 11,700 ചതുരശ്രയടിയാണ്. രണ്ട് ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബോൾ കോർട്ട് എന്നിവയാണ് സജ്ജമാക്കിയത്. ഇവിടെ ഒരേ സമയം മൂന്ന് മത്സരങ്ങൾ സംഘടിപ്പിക്കാം.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് മേപ്പിൾ വുഡ് ഫ്ലോറിങ്, ഒരു ഓഫീസ് മുറി, കായികതാരങ്ങൾക്ക് വിശ്രമിക്കുന്നതിനും ഡ്രസ്സ് ചെയ്യുന്നതിനും മറ്റുമായി രണ്ടു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവയുമുണ്ട്. മൂന്നുലക്ഷം ലിറ്റർ വെള്ളംകിട്ടുന്ന അഞ്ച് അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളം ഫിൽട്ടർ ചെയ്ത് ഉപയോഗിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..