അഞ്ചൽ
അഞ്ചൽ പഞ്ചായത്ത് തഴമേൽ വാർഡിൽ (പട്ടികജാതി സംവരണം) നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയൂടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ജി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്വല വിജയം നേടി. യുഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്തായി. ബിജെപിയുടെ ദളിത് പീഡനത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത്‌അംഗം വിനു രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ആകെ പോൾചെയ്ത 1270 വോട്ടിൽ 636 വോട്ടും ജി സോമരാജൻ (എൽഡിഎഫ്) നേടി. ബിവിൽ ദേവ് (ബിജെപി) 372 വോട്ട്, കെ സി ബിനു (യുഡിഎഫ് സ്വതന്ത്രൻ) 262 വോട്ട്. 19 അംഗങ്ങളുള്ള അഞ്ചൽ പഞ്ചായത്തിൽ എൽഡിഎഫ് 11, യുഡിഎഫ് നാല് , ബിജെപി നാല് എന്നിങ്ങനെയാണ് കക്ഷിനില. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലായിരുന്നു വോട്ടെണ്ണൽ.
സോമരാജന് എൽഡിഎഫ് പ്രവർത്തകർ വമ്പിച്ച സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ് ജയമോഹൻ, അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചൽ ടൗണിലും തഴമേലും ആഹ്ലാദ പ്രകടനം നടത്തി. എൽഡിഎഫിനെ വിജയിപ്പിച്ചവർക്ക് സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, തെരഞ്ഞെടുപ്പുകമ്മിറ്റി പ്രസിഡന്റ് എ അജാസ്, സെക്രട്ടറി എസ് സുജേഷ് എന്നിവർ നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..