20 April Saturday
ഉപതെരഞ്ഞെടുപ്പ്‌

കൊല്ലത്ത് ബിജെപിക്ക്‌ 
തുടർച്ചയായി തിരിച്ചടി

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

കൊല്ലം 

ജില്ലയിലെ  ഉപതെരഞ്ഞടുപ്പുകളിൽ തുടർച്ചയായി തിരിച്ചടിയേറ്റ്‌ ബിജെപി. ഒന്നര വർഷത്തിനിടെ   തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക്‌ വോട്ട്‌ കുറഞ്ഞു. അഞ്ചൽ തഴമേലിൽ സിറ്റിങ്‌ സീറ്റിലുണ്ടായ കനത്ത തോൽവി ഒടുവിലത്തേതാണ്‌. 2023 ഫെബ്രുവരി 27ന്‌  ഉപതെരഞ്ഞെടുപ്പ്‌ നടന്ന കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡിൽ  കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക്‌ 502 വോട്ടുകളുടെ കുറവുണ്ടായി. 2020ൽ 559 വോട്ട് ലഭിച്ചിടത്ത്‌   രണ്ടര വർഷത്തിനുശേഷം കിട്ടിയത്‌ 47 വോട്ടു മാത്രം. ഇവിടത്തെ കോൺഗ്രസ്‌–-ബിജെപി വോട്ട്‌ കച്ചവടം  ഏറെ വിവാദമായിരുന്നു. 2022 മേയ്‌ 17ന്‌ ഉപതെരഞ്ഞെടുപ്പിൽ ആര്യങ്കാവിലെ കഴുതുരുട്ടി വാർഡ്‌ ബിജെപിയിൽനിന്നും എൽഡിഎഫ്‌ പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫ്‌ 245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ജയിച്ചത്‌. 
 
2021 ഡിസംബർ ഒന്നിന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാർഡിൽ സിറ്റിങ്‌ സീറ്റിൽ ബിജെപി മൂന്നാംസ്ഥാനത്തേക്ക്‌ വന്നു. യുഡിഎഫിലെ പ്രദീപ്കുമാറാണ്‌ (ആർഎസ്‍പി) 317 വോട്ടിന്‌ വിജയിച്ചത്‌. എൽഡിഎഫ് സ്ഥാനാർഥി കല്ലുമന ബി രാജീവൻപിള്ള 504 വോട്ടുനേടി. ബിജെപി സ്ഥാനാർഥി സി രാജീവിന്‌ 249 വോട്ട് മാത്രമാണ് ലഭിച്ചത്‌.   2022 നവംബർ ഏഴിന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണം വാർഡ്‌  കോൺഗ്രസ്‌ സഹായത്തോടെയാണ്‌ ബിജെപി നിലനിർത്തിയത്‌. ഇതിന്‌ പ്രത്യുപകാരമായി പിന്നീട്‌ കോർപറേഷൻ മീനത്തുചേരി വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യുഡിഎഫിന്‌ നൽകുകയായിരുന്നു. 
 
അഞ്ചൽ തഴമേലിലെ പരാജയം ബിജെപിക്ക്‌ വൻ തിരിച്ചടിയാണ്‌. കഴിഞ്ഞ തവണ 546  വോട്ട്‌ ലഭിച്ച ബിജെപി  ഇത്തവണ 372 വോട്ടിലെത്തി.   ബിജെപിയുടെ ദളിത്‌ വിരുദ്ധസമീപനത്തിന്‌ ശക്തമായ താക്കീതുകൂടിയാണ്‌ പട്ടികജാതി സംവരണ സീറ്റിലുണ്ടായ കനത്ത പരാജയം. ദളിതരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്‌ ബിജെപി അംഗം രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്‌. തഴമേലുണ്ടായ പരാജയത്തിൽ  യുഡിഎഫിനും ഉത്തരം മുട്ടി. എൽഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കുറവാണ്‌ ഇവിടെ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ ലഭിച്ച വോട്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top