കൊല്ലം
കോൺഗ്രസ് പ്രസിഡന്റായിരിക്കെ സോണിയ ഗാന്ധി, കെപിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ് എന്നിവർക്കെതിരെ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി നൽകിയ ഹർജിയിൽ 12നു മുമ്പ് ഇരുഭാഗത്തിന്റെയും വാദം കേട്ട് തീർപ്പാക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട്ട് മത്സരിക്കവെ ഉന്നയിച്ച ആരോപണത്തെ തുടർന്ന് സഹായിയായി ഒപ്പമുണ്ടായിരുന്ന ബ്ലോക്ക് ജനറൽ സെക്രട്ടറി പൃഥ്വിരാജിനെ അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇത് പാർടിയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി, കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് എന്നിവർക്കെതിരെ പൃഥ്വിരാജ് കൊല്ലം മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു. ഈ ഹർജിയിൽ തീർപ്പാകുംവരെ കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽനിന്നുള്ള കെപിസിസി അംഗത്തെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഉപഹർജിയും ഫയൽ ചെയ്‌തു. ഉപഹർജി 12ന് മുമ്പ് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..