കോഴിക്കോട്
ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം മൂന്ന് കഷ്‌ണങ്ങളാക്കാൻ പ്രതികൾ ഉപയോഗിച്ചത് ഗ്രാനൈറ്റ് പണിക്ക് ഉപയോഗിക്കുന്ന ഹാൻഡ് ഗ്രൈൻഡർ മെഷീൻ. കോഴിക്കോട്ട് നടത്തിയ തെളിവെടുപ്പിലാണ് പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. കൃത്യം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ, ഹാൻഡ് ഗ്രൈൻഡറും ട്രോളി ബാഗും വാങ്ങിയ കടകൾ, മെഡിക്കൽ ഷോപ്പ്, എടിഎം കൗണ്ടറുകള്‍ എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ചാണ് തെളിവെടുത്തത്. ഷിബിലി (22), ഫർഹാന (18) എന്നിവരെ ബുധന്‍ രാവിലെയാണ് തിരൂർ ഡിവൈെഎസ്‌പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്.
രാവിലെ 9.55നാണ് എരഞ്ഞിപ്പാലം ഡി കാസ ഇൻ ഹോട്ടലിൽ എത്തിച്ചത്. ആദ്യം ഷിബിലിയെയും പത്ത് മിനിറ്റിന് ശേഷം ഫർഹാനയെയും ഹോട്ടലിലേക്ക് കൊണ്ടുപോയി. ഹാന്‍ഡ് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് മൃതദേഹം കഷ്‌ണങ്ങളാക്കിയത് ഷിബിലിയാണ്, ഫര്‍ഹാന ഒപ്പമുണ്ടായിരുന്നു. മുറിച്ച രീതി ഷിബിലി പൊലീസിനോട് വിശദീകരിച്ചു. ഒരു മണിക്കൂറിലധികം ഇവിടെ തെളിവെടുപ്പ് നടത്തി. സമീപത്തെ പലചരക്ക് കട, ഗ്ലാസ് ഷോപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. തെളിവെടുപ്പിൽ ഉടനീളം പ്രതികള്‍ കൂസലില്ലാതെയാണ് പെരുമാറിയത്.
ഹാൻഡ് ഗ്രൈൻഡർ വാങ്ങിയ പുഷ്പ ജങ്ഷന് സമീപത്തെ ടൂൾടെക് കടയിൽ ഷിബിലിയെ മാത്രമാണ് കൊണ്ടുവന്നത്. ഇയാള്‍ ഒറ്റക്കായിരുന്നു സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നത്. ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു. കടയിൽനിന്ന് സിസിടിവി ദുശ്യങ്ങളും ബില്ലും പൊലീസ് ശേഖരിച്ചു. ട്രോളി ബാഗ് വാങ്ങിയ മിഠായി തെരുവിലെ മലബാർ ഫൂട്ട്കെയറിലും കൈയുറ വാങ്ങിയ എരഞ്ഞിപ്പാലത്തെ മരുന്നുകടയിലും പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളിലും ഷിബിലിയെ കൊണ്ടുവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..