കൊച്ചി
ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ–--2 ആഡംബരക്കപ്പൽ കൊച്ചിയിലെത്തി. കോവിഡ് പ്രതിസന്ധിക്കുശേഷം എത്തിയ ആദ്യ വിദേശകപ്പലാണിത്. സഞ്ചാരികൾക്ക്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഇന്ത്യ ടൂറിസം കൊച്ചിയും ഊഷ്മള വരവേൽപ്പ് നൽകി. ചൊവ്വ രാവിലെമുതൽ കരകൗശല വിൽപ്പനശാലകളും സജീവമായിരുന്നു.
മംഗളൂരുവിൽനിന്നെത്തി, വില്ലിങ്‌ടൺ ഐലൻഡിലെ കൊച്ചി ക്രൂസ് ടെർമിനലിൽ നങ്കൂരമിട്ട കപ്പലിൽ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമുണ്ട്. ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി, കടപ്പുറം, ചീനവല, മട്ടാഞ്ചേരിയിലെ സിനഗോഗ് എന്നിവ സന്ദർശിച്ചു. ചിലർ ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്രക്കും സൈക്കിളിൽ കൊച്ചിയിൽ കറങ്ങാനും ഇറങ്ങി. രാത്രി 10ന് കപ്പൽ തായ്‌ലൻഡിലേക്ക് തിരിച്ചു. നവംബർ മുതൽ മെയ്‌വരെയുള്ള ടൂറിസം സീസണിൽ 16 കപ്പലുകളാണ് എത്തുക. അസ്അമറ ക്വിസ്റ്റ്, സീബോൺ എൻകോർ, ഓഷ്യൻ നവട്ടിക, സിൽവർ സ്പിരിറ്റ് കപ്പലുകൾ ഡിസംബറിൽ എത്തും. ജനുവരിയിൽ രണ്ട്, ഫെബ്രുവരിയിൽ -ഒന്ന്, മാർച്ചിൽ -മൂന്ന്, ഏപ്രിലിൽ ഒന്ന്, മേയിൽ നാല് എന്നിങ്ങനെയാണ് കപ്പൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ നാല് കപ്പൽ വരുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..