മട്ടാഞ്ചേരി
ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസമായി എംവി ലഗൂൺ കപ്പൽ ജൂലൈ ഏഴുമുതൽ സർവീസ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. അറ്റകുറ്റപ്പണിക്കായി കയറ്റിയ നാല് യാത്രാകപ്പലുകൾ ഉടൻ ഇറക്കാൻ ലക്ഷദ്വീപ് അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുശേഷം നടന്ന ചർച്ചയിൽ എടുത്ത തീരുമാനമാണ് നടപ്പായത്. ലക്ഷദ്വീപിലേക്ക് രണ്ട് കപ്പലാണ് സർവീസ് നടത്തുന്നത്. ഒന്നുകൂടി വരുന്നതോടെ മൂന്ന് കപ്പൽ ഇടതടവില്ലാതെ സർവീസ് നടത്തും.
എംവി കവരത്തി, ലക്ഷദ്വീപ് സീ, എംവി അമിദ്വിവി, എംവി മിനിക്കോയ് എന്നീ നാല് കപ്പലുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. എംവി കവരത്തി 750 യാത്രക്കാരെയും 200 ടൺ കാർഗോയും കയറ്റാവുന്ന വലിയ കപ്പലാണ്. ചെറിയ തീപിടിത്തത്തിനുശേഷം ആറുമാസംമുമ്പ് ഡോക്കിൽ കയറ്റിയ ഇതെങ്കിലും നീറ്റിലിറക്കിയാൽ യാത്രാക്ലേശത്തിന് പരിഹാരമാകും. എംവി കവരത്തി ഇറക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..