തൃശൂർ
കോവിഡ് ഭയം മൃതദേഹങ്ങളെ അനാഥമാക്കുന്ന ദുഷ്‌ക്കരകാലംകൂടിയാണ്. ഉറ്റവരും ഉടയവരും ഇല്ലാത്തവരെപ്പൊലെ സംസ്‌കരിക്കാൻ ആളെകാത്ത് കിടക്കേണ്ട ദുർഗതിയിലാണ് ചിലയിടത്ത് നിർഭാഗ്യവാന്മരുടെ മൃതദേഹങ്ങൾ. ഇടതടവില്ലതെ സേവനരംഗത്തുള്ള ആരോഗ്യ പ്രവർത്തകരും പൊലീസും ഫയർഫോഴ്സും തളർന്നുപോകുന്നിടത്ത് അവർക്ക് കൈത്താങ്ങായി സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നോട്ടു വരുന്നു. ആരോഗ്യ–- സന്നദ്ധ വളണ്ടിയർമാർക്ക് സഹായകമാകേണ്ട രാഷ്ട്രീയ പ്രവർത്തകരിൽ ചിലർ കാണിക്കുന്ന അനാസ്ഥക്കിടെയാണ് സിപിഐ എം, ഡിവൈഎഫ്ഐ വളണ്ടിയർമാർ മാതൃകാ പ്രവർത്തനം നടത്തുന്നത്.
കഴിഞ്ഞ ദിവസം കുന്നംകുളത്ത് ക്വാറന്റൈനിലിരിക്കെ തൂങ്ങിമരിച്ച അഞ്ഞൂർ റോഡ് തെക്കേപ്പുറത്ത് തങ്കയുടെ മൃതദേഹം താഴെയിറക്കാൻപോലും ആരും തയ്യാറായില്ല. എന്നാൽ പ്രതിസന്ധിയിൽ താങ്ങായി എത്തിയത് സിപിഐ എം, ഡിവൈഎഫ്ഐ വളണ്ടിയർമാർ. സിപിഐ എം ലോക്കൽ സെക്രട്ടറിമാരായ കെ ബി ഷിബു, കെ ബി സനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി കെ ലിജീഷ്, മേഖല സെക്രട്ടറിമാരായ ഗോകുൽ കൃഷ്ണ, പി കെ ഷബീർ എന്നിവരാണ് മുന്നോട്ടുവന്നത്. പിപിഇ കിറ്റ് ധരിച്ച് മൃതദേഹം താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചശേഷം അഞ്ചുപേരും സ്വയം നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു.
പഴയന്നൂർ കിളിനിക്കടവിൽ ഒറ്റമുറിയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ മൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാവാതിരുന്നപ്പോഴും സഹായമായെത്തിയത് ഡിവൈഎഫ്ഐ വളണ്ടിയർമാർ. മൂക്കിനിയിൽ മണി(52)യുടെ മൃതദേഹമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചത്. മണിയുടെ മൃതദേഹം സംസ്കരിക്കാൻ ഭാര്യ വത്സല നാട്ടുകാരോട് സഹായം അഭ്യർഥിക്കുകയായിരുന്നു. ആരും മുന്നോട്ടുവന്നില്ല.
വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ മൃതദേഹം സംസ്കരിക്കാൻ തയ്യാറായി. പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെത്തിച്ച്‌സംസ്കരിച്ചു. ആരോഗ്യ പ്രവർത്തകൻ ബിജു, ആർ പ്രദീപ്, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് കെ പി കൃഷ്ണകുമാർ, ഗംഗ, ശശികുമാർ, സുരേഷ്ബാബു, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..