കൊച്ചി
കേരളത്തിനുനേരെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നയത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ചേരാനല്ലൂർ ആശുപത്രി യൂണിറ്റിൽ നടന്ന പ്രതിഷേധ പ്രകടനം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷിഫാസ് മുഹമ്മദ്, യൂണിറ്റ് സെക്രട്ടറി അശ്വതി എന്നിവർ സംസാരിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐ ചൊവ്വാഴ്‌ച മാർച്ച് നടത്തും.
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് അങ്കമാലി ബ്ലോക്കിലെ മുണ്ടങ്ങാമറ്റത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിൽ ബാബു വെങ്ങോലയിലും ബിപിൻ വർഗീസ് മഞ്ഞപ്ര ചന്ദ്രപ്പുരയിലും ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ കടമക്കുടി ഈസ്റ്റിലും ജില്ലാ വൈസ് പ്രസിഡന്റ് കെ വി കിരൺരാജ് കൂട്ടുങ്ങലിലും ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ സി അരുൺകുമാർ പള്ളുരുത്തി ഷാപ്പ് സെന്റർ യൂണിറ്റിലും കെ വി നിജിൽ ഞാറക്കലിലും ഉദ്‌ഘാടനം ചെയ്‌തു.
ചൊവ്വാഴ്‌ച ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി ഉദ്‌ഘാടനം ചെയ്യും. നടപ്പുവർഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതിയായിരുന്നു കേന്ദ്രം നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം കടമെടുക്കാനുള്ള പരിധി 15,390 കോടി രൂപയാക്കി കുറച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയതോതിൽ വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..